കന്യാമറിയത്തെക്കുറിച്ച് പുസ്തകം വായിച്ചാലും അടി ഉറപ്പ്; ട്രെയിന്‍ യാത്രക്കിടയില്‍ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിക്ക് എതിരെ അധിക്ഷേപം

ട്രെയിന്‍ യാത്രക്കിടയില്‍ കന്യാമറിയത്തെ കുറിച്ചുള്ള പുസ്തകം വായിച്ചിരുന്ന കത്തോലിക്ക സന്യാസിനി സമൂഹത്തിലെ അംഗമായ വിദ്യാര്‍ത്ഥിനിയെ സഹയാത്രികര്‍ അപമാനിച്ചതായി പരാതി. ഇന്നലെ ഒഡീഷയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ സാമന്ത എക്‌സ്പ്രസിലാണ് സംഭവം. പുസ്തകത്തിന്റെ കവര്‍ പേജില്‍ കന്യാമറിയത്തിന്റെ പടം കണ്ടതോടെയാണ് ഇവരെ മറ്റ് യാത്രക്കാര്‍ സംഘം ചേര്‍ന്ന് ചോദ്യം ചെയ്യാനും അപമാനിക്കാനും ശ്രമിച്ചത്.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഈ വിദ്യാര്‍ത്ഥിനി ഒറ്റയ്ക്കായിരുന്നു ട്രെയിനില്‍ യാത്ര ചെയ്തത്. സാധാരണ വേഷത്തിലായിരുന്നു ഇവരെന്ന് കാത്തലിക് കണക്ട് എന്ന ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കേ ഇന്ത്യയില്‍ സഭാ വസ്ത്രം ധരിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ അക്രമം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കന്യാസ്ത്രീകളും സന്യസ്ത വിദ്യാര്‍ത്ഥിനികളും സാരിയോ, സല്‍വാറോ ധരിച്ച് യാത്ര ചെയ്താല്‍ മതിയെന്ന് സഭാ കേന്ദ്രങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കന്യാമറിയത്തെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കുന്നതു പോലും അസഹിഷ്ണുതയുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത് എന്നത് ഗൗരവമായ സാഹചര്യമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പല സംസ്ഥാനങ്ങളിലും അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ കാര്യമായ ഒരു നടപടിയും ഉണ്ടാവുന്നില്ല. സന്യസ്ത വിദ്യാര്‍ത്ഥിനി സുരക്ഷിതമായി മoത്തില്‍ തിരിച്ചെത്തിയെന്ന് മഠം അധികാരികള്‍ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here