സിഗരറ്റും പാൻ മസാലയും ഇനി കീശ കീറും! പുകയില ഉൽപ്പന്നങ്ങൾക്ക് പൊള്ളുന്ന വില; ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് സിഗരറ്റ്, ബീഡി, പാൻ മസാല തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് അടുത്ത മാസം മുതൽ വില വർദ്ധിക്കും. പുകയില ഉൽപ്പന്നങ്ങൾക്ക് അധിക എക്സൈസ് ഡ്യൂട്ടിയും പാൻ മസാലയ്ക്ക് പുതിയ സെസ്സും ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഫെബ്രുവരി 1 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.
പാൻ മസാല, സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഇനി മുതൽ 40 ശതമാനം ജിഎസ്ടി നൽകണം. ബീഡിക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കും. പാൻ മസാലയ്ക്ക് മേൽ ‘ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ്സ്’ (Health and National Security Cess) പുതുതായി ഏർപ്പെടുത്തും. പുകയില ഉൽപ്പന്നങ്ങൾക്ക് പ്രത്യേക എക്സൈസ് ഡ്യൂട്ടിയും നൽകേണ്ടി വരും.
നിലവിൽ ഈ ഉൽപ്പന്നങ്ങൾക്ക് ഈടാക്കിയിരുന്ന ജിഎസ്ടി കോമ്പൻസേഷൻ സെസ്സ് ഫെബ്രുവരി ഒന്നോടെ ഇല്ലാതാകും. പകരം പുതിയ നികുതി വ്യവസ്ഥ നിലവിൽ വരും. പാൻ മസാല, ഗുഡ്ക എന്നിവ നിർമ്മിക്കുന്ന മെഷീനുകളുടെ ഉൽപ്പാദന ശേഷി കണക്കാക്കി നികുതി ഈടാക്കാനുള്ള പുതിയ നിയമങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ‘സിൻ ടാക്സ്’ (Sin Tax) വർദ്ധനവിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടെ ഫെബ്രുവരി പകുതിയോടെ വിപണിയിൽ ഈ ഉൽപ്പന്നങ്ങൾക്ക് വലിയ വില വർദ്ധനവ് ഉണ്ടായേക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here