ഇരകള്‍ക്ക് കേസില്‍ താല്‍പര്യമില്ല; ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ പോലീസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 35 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ ഇരകള്‍ സഹകരിക്കാത്തതാണ് കേസ് അവസാനിപ്പിക്കാന്‍ കാരണം. കേസുമായി മുന്നോട്ട് പോകാന്‍ സാല്‍പര്യമില്ലെന്നാണ് ഭൂരിഭാഗം ഇരകളുടേയും നിലപാട്. ഇതോടെയാണ് കേസുകള്‍ അവസാനിപ്പിക്കാം എന്ന തീരുമാനത്തില്‍ പോലീസ് എത്തിയത്.
അദ്യഘട്ടത്തില്‍ 21 കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മറ്റ് 14 കേസുകളും അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ഇതന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള എല്ലാ കേസുകളും അവസാനിക്കും. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനാണ് ഹേമ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചത്.
വര്‍ഷങ്ങളായി അനുഭവിച്ച പീഡനങ്ങള്‍ ഈ കമ്മറ്റിക്ക് മുന്‍പാകെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ മൊഴിയായി നല്‍കിയിരുന്നു. ഞെട്ടിക്കുന്ന ലൈംഗിക ചൂഷണത്തിന്റെ വിവരങ്ങള്‍ വരെ മൊഴിയായി എത്തി. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ പുറത്തുവന്നു. ഇതോടെ നിരവധി പരാതികളാണ് പോലീസിന് മുന്നിലെത്തിയത്. പരാതികള്‍ കൂടിയതോടെയാണ് പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്.
കോടതിയുടെ നിര്‍ദേശപ്രകാരം മൊഴികളുടെ അടിസ്ഥാനത്തില്‍ കേസുകളും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ആദ്യ ദിവസങ്ങളിലെ ആവേശം കഴിഞ്ഞതോടെ ഇരകള്‍ ഓരോരുത്തരായി പിന്‍വാങ്ങി. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് ഇവരില്‍ ഭൂരിഭാഗം പേരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here