കോടതി മുറികളില്‍ ചെരിപ്പേറ് പതിവായോ? അഹമ്മദാബാദില്‍ ജഡ്ജിക്ക് നേരെ ഷൂ എറിഞ്ഞു

ഇന്ത്യന്‍ കോടതി മുറികളില്‍ ജഡ്ജിമാര്‍ക്ക് നേരെ ചെരിപ്പ് എറിയുന്നത് ഒരു പതിവ് കലാപരിപാടിയായി മാറുകയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ ഇന്നുച്ചയ്ക്ക് അഹമ്മദാബാദിലെ ഒരു സെഷന്‍സ് കോടതിയില്‍ ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞു. ഇയാളെ പോലിസ് പിടികൂടിയെങ്കിലും കേസെടുക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് വിട്ടയച്ചു.
ഒരു കേസുമായി ബന്ധപ്പെട്ട നാല് പ്രതികളെ അഹമ്മദബാദിലെ സിറ്റി സിവില്‍ സെഷന്‍സ് കോടതി വെറുതെ വിട്ടതില്‍ പ്രകോപിതനായാണ് ജഡ്ജിക്ക് നേരെ ആക്രമണം നടത്തിയത്. പ്രതികള്‍ക്കെതിരെ വാദിയായ ഇയാള്‍ നല്‍കിയ അപ്പീല്‍ കോടതി നിരസിച്ചതിലെ നിരാശയാണ് ആക്രമണത്തില്‍ കലാശിച്ചത്. കോടതി ജീവനക്കാര്‍ ഉടന്‍ തന്നെ ഇയാളെ കൈയോടെ പിടികൂടി. എന്നാല്‍ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു.
ജഡ്ജിക്ക് നേരെയുണ്ടായ അക്രമത്തില്‍ ഗുജറാത്ത് ജുഡീഷ്യല്‍ സര്‍വീസ് അസോസിയേഷന്‍ ശക്തമായി അപലപിച്ചു. കോടതികള്‍ക്ക് മതിയായ സുരക്ഷയും സംരക്ഷണവും ഏര്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ മാസം ആറിന് സുപ്രീം കോടതിയില്‍ കേസുകള്‍ കേള്‍ക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്കു നേരെ അഭിഭാഷകനായ രാകേഷ് കിഷോര്‍ എന്ന അഭിഭാഷകന്‍ ഷൂ എറിഞ്ഞത്. സനാതന ധര്‍മ്മത്തോടുള്ള അനാദരം ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് രാകേഷ് കിഷോര്‍ ഷൂ എറിഞ്ഞത്. ഖജുരാഹോവിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരിലാണ് ഷൂ എറിഞ്ഞത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരാതിയില്ല എന്ന് ചീഫ് ജസ്റ്റിസ് നിലപാട് എടുത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ വിട്ടയക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here