മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത് നിസാരമല്ല; സന്ദേശം അയച്ച സമയം പ്രധാനമെന്നും ഹൈക്കോടതി…. പ്രതിയുടെ ഹർജി തള്ളി

മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ കേസിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂർ സ്വദേശി അഭിജിതിൻ്റെ ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്. ഭീഷണി ഗുരുതരമാണെന്ന് കോടതി വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന 2021 മെയ് രണ്ടിനാണ് പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിലേക്ക് ‘ഞാൻ പിണറായി വിജയനെ കൊല്ലും’ എന്ന് പ്രതി സന്ദേശം അയച്ചത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തന്നെ ഇത്തരമൊരു പ്രവൃത്തി ചെയ്തത് ജനാധിപത്യത്തിനും ജനങ്ങൾക്കും എതിരായ നടപടിയാണെന്ന് കണക്കാക്കാമെന്ന് ജസ്റ്റിസ്‌ പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഇങ്ങനെ സന്ദേശം അയക്കുന്നവർ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം. ഇത്തരം പ്രവൃത്തികളെ നിയമത്തിന്റെ ഇരുമ്പുമുഷ്ടി കൊണ്ട് തന്നെ നേരിടണമെന്നും കോടതി ഓർമിപ്പിച്ചു.

കേസ് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രതി എറണാകുളം അഡീഷണൽ സിജെഎം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി തള്ളിയതോടെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്ക് വിചാരണക്കോടതിയിൽ എല്ലാ വാദങ്ങളും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. പ്രോസിക്യഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ് സീത ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top