‘മലപ്പുറം പരാമര്‍ശം’ പൊടിതട്ടിയെടുത്ത് പിണറായിക്ക് പണികൊടുത്ത് കെസി വേണുഗോപാല്‍; ആ ചതിപ്രയോഗം മറക്കരുത് എന്ന് ആഹ്വാനം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ചര്‍ച്ചയാക്കി കെസി വേണുഗോപാല്‍. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പഴയ വിവാദം സമര്‍ത്ഥമായി പൊടിതട്ടിയെടുത്ത് മുഖ്യമന്ത്രിക്കെതിരെ പ്രയോഗിച്ചത്. കേരളത്തില്‍ കൂടുതല്‍ സ്വര്‍ണ കള്ളക്കടത്ത് നടക്കുന്നത് മലപ്പുറത്താണെന്നും ഈ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും ഒരു ദേശീയ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് മുഖ്യമന്ത്രി നിഷേധിക്കുകയും പത്രം തന്നെ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. ഈ വിവാദമാണ് ഇപ്പോള്‍ നിലമ്പൂരില്‍ കെസി വീണ്ടും ചര്ർച്ചയാക്കുന്നത്.

ഒരിക്കലും ഒരു മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത ചതി പ്രയോഗമാണ് മലപ്പുറത്തിന് എതിരെ നടന്നതെന്ന് വേണുഗോപാല്‍ വിമര്‍ശിച്ചു. മലപ്പുറത്തിനെ സംശയമുനയില്‍ നിര്‍ത്തി ആക്രമിക്കാനും ഒറ്റപ്പെടുത്താനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ആ ചതിപ്രയോഗം മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. ഇതൊക്കെ ചെയ്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ചതിയെ കുറിച്ച് പറയുന്നത്. ബിജെപിക്ക് വേണ്ടി സ്വന്തം മുന്നണിയിലെ സ്ഥാനാര്‍ത്ഥിയെ ചതിച്ചയാളാണ് മുഖ്യമന്ത്രി. ഈ തിരഞ്ഞെടുപ്പില്‍ ഇതെല്ലാം ചര്‍ച്ച ചെയ്യണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ദേശീയപാത തകര്‍ന്നതില്‍ മുഖ്യമന്ത്രിക്ക് ഒരു പ്രതികരണവുമില്ല. ആ പ്രദേശം ഒന്ന് സന്ദര്‍ശിക്കാന്‍ പോലും തയാറായില്ല. നിര്‍മ്മാണത്തിലെ അഴിമതിയും തകര്‍ച്ചയും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഇത് ആരുടെ അക്കൗണ്ടിലാണ് പെടുത്തേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അവിടെയുള്ള ജനങ്ങള്‍ കേരളത്തിലുള്ളവരല്ലേ എന്നും വേണുഗോപാല്‍ ചോദിച്ചു. ഓരോ ദിവസവും കേരളം അപമാനം കൊണ്ട് തലതാഴ്ത്തുകയാണ്. അറേബ്യന്‍ നാടുകളിലെ എല്ലാ സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടുവന്നാലും മുഖ്യമന്ത്രിയുടെ കൈയ്യിലെ പാപക്കറ കഴുകി കളയാന്‍ കഴിയില്ലെന്നും കെസി പറഞ്ഞു.

മുഖ്യമന്ത്രിയും സിപിഎമ്മും ഏറെ പണിപ്പെട്ട് അടക്കിയതാണ് മലപ്പുറം വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലുളള വിവാദം. സിപിഎമ്മും സർക്കാരും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നു എന്ന് ആരോപണം ഉയർത്തുന്ന ഭൂരിപക്ഷക്കാരെ പിണക്കാതിരിക്കാനാണ്, മലപ്പുറത്തെയും സ്വർണക്കടത്തിനെയും ബന്ധിപ്പിച്ച് മുഖ്യമന്ത്രി ആ പ്രസ്താവന നടത്തിയതെന്ന് വിശ്വസിക്കുന്നവർ അന്നും ഇന്നും ധാരാളമുണ്ട്. എന്നാലത് കൈവിട്ടുപോയി എന്ന ധാരണ ഉണ്ടായപ്പോഴാണ് തിരുത്താനും വിശദീകരിക്കാനും മുഖ്യമന്ത്രി തയ്യാറായത്. ഇതേ വിഷയം എടുത്തിട്ട് എൽഡിഎഎഫിനെ പ്രതിരോധത്തിലാക്കാൻ ആണ് യുഡിഎഫ് നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top