മുഖ്യമന്ത്രിയുടെ പിആര്‍ ടീമിന് വന്‍ ശമ്പള വര്‍ദ്ധന; അതും മുന്‍കാല പ്രാബല്യത്തില്‍; പാവം ആശമാര്‍ സെക്രട്ടറിയേറ്റിന് മുന്നിലിരുന്ന് മഴ നനയുന്നു

ക്ഷേമപെന്‍ഷന്‍ കുടിശ്ശികയും ആശമാര്‍ക്ക് വേതന വര്‍ദ്ധനയും നല്‍കാന്‍ പണമില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ പിആര്‍ ടീമിന് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ഖജനാവിന് പഞ്ഞമില്ല. മുഖ്യമന്ത്രിയുടെ പ്രതിഛായാ നിര്‍മ്മിതിക്കുള്ള സോഷ്യല്‍ മീഡിയാ ടീമിന്റ ശമ്പളത്തിലാണ് വന്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. അതും മുന്‍കാല പ്രാബല്യത്തോടെ. 232 രൂപ പ്രതിദിന വേതനം വാങ്ങുന്ന ആശമാര്‍ക്ക് 100 രൂപ പോലും കൂട്ടിനല്‍കാനാവില്ലെന്ന് നിലപാട് എടുത്ത മുഖ്യമന്ത്രിയാണ് തന്റെ വിശ്വസ്തരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പള വര്‍ധനവിന് 2 മാസത്തെ മുന്‍കാല പ്രാബല്യമാണ് നല്‍കിയിരിക്കുന്നത്. 1.83 കോടി രൂപയാണ് 12 പേരുടെ ഇപ്പോഴത്തെ വാര്‍ഷിക ശമ്പളം. പുതുക്കിയ വര്‍ദ്ധന പ്രകാരം ഇവരുടെ വാര്‍ഷിക ശമ്പളം രണ്ടേകാല്‍ കോടി കടക്കുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി അനുമതി നല്‍കിയതോടെ പിആര്‍ഡിയില്‍ നിന്ന് ഇവരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവും ഇറങ്ങി.

മുഹമ്മദ് യഹിയ എന്ന ആളാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീം ലീഡര്‍. 75000 രൂപ ആയിരുന്നു ഇയാളുടെ മാസ ശമ്പളം. ഇത് 78750 രൂപ ആയി ഉയര്‍ത്തി. കണ്ടന്റ് മാനേജര്‍ സുദീപ് ജെ. സലീമിന്റെ ശമ്പളം 70000 രൂപയായിരുന്നത് 73500 രൂപ ആയി ഉയര്‍ത്തി. സീനിയര്‍ വെബ് അഡ്മിനിസ്‌ട്രേറ്റര്‍, സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ , കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എന്നിവര്‍ക്ക് 65000 രൂപ വീതം ആയിരുന്നു ശമ്പളം. ഇവരുടെ ശമ്പളം 68,250 രൂപ വീതം ആയാണ് ഉയര്‍ത്തിയത്.
സമൂഹ മാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രിയുടെ പ്രതിഛായ വര്‍ധിപ്പിക്കുക എന്നതാണ് ഈ സംഘം ചെയ്യുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഉയരുന്ന വാര്‍ത്തകളെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിരോധിക്കുകയും ഇവരുടെ ജോലിയാണ്. മുഖ്യമന്ത്രിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസ് സെക്രട്ടറിമാരും പിആര്‍ഡി ഉദ്യോഗസ്ഥര്‍ അടക്കമുള്ള വന്‍സംഘവും ഉണ്ടായിരിക്കെയാണ് ഈ 12 അംഗ സംഘത്തെയും വച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here