കൊഴുപ്പ് നീക്കൽ സർജറിയിലെ വീഴ്ച സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; ഒരു മാസത്തിനകം റിപ്പോർട്ട് വേണം

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുളള സർജറിയെ തുടർന്ന് യുവതി അതീവ ഗുരുതരാവസ്ഥയിലായ കേസ് സമഗ്രമായി അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പോലീസ് അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഭർത്താവ് പി.പത്മജിത്ത് നൽകിയ പരാതി പരിഗണിച്ചാണ് കമ്മിഷൻ്റെ ഇടപെടൽ. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ഉത്തരവ്.
ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്ക് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം ലൈസൻസുണ്ടോ എന്നും, ആശുപത്രിയുടെ ഉടമസ്ഥൻ ആരെന്നും, വീഴ്ചയിലെ അവരുടെ പങ്കും അന്വേഷിക്കണം. ആരോപണ വിധേയനായ ഡോക്ടർക്ക് കോസ്മറ്റിക് സർജറി നടത്താൻ യോഗ്യതയുണ്ടോ എന്ന് അന്വേഷിക്കണം. പരാതിയിൽ ഡിഎംഒ, ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് ആവശ്യമെങ്കിൽ വിദഗ്ദ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി സ്റ്റേറ്റ് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
യുവതിയുടെ മൊഴിയും മെഡിക്കൽ രേഖകളും കമ്മീഷനിൽ സമർപ്പിക്കണം. യുവതി ചികിത്സ തേടിയ ആശുപത്രികളിലെ മുഴുവൻ രേഖകളും മെഡിക്കൽ ബോർഡ് പരിശോധിക്കണം. ചികിത്സിച്ച ഡോക്ടർമാരുടെയും രോഗിയുടെയും വിശദമായ മൊഴിയെടുക്കണം. ചികിത്സയിൽ പിഴവുണ്ടായെങ്കിൽ അക്കാര്യം കമ്മീഷനിൽ റിപ്പോർട്ടിൽ വ്യക്തമായി ചൂണ്ടിക്കാണിക്കണം. കമ്മീഷണറുടെ അന്വേഷണത്തിൽ ആവശ്യമെങ്കിൽ വിദഗ്ദ്ധ ഉപദേശം നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
കഴക്കൂട്ടം അരശുംമൂടിൽ പ്രവർത്തിക്കുന്ന കോസ്മെറ്റിക് ഹോസ്പിറ്റൽ എന്ന ക്ലിനിക്കിൽ ആണ് ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് ആരോഗ്യസ്ഥിതി വഷളായതോടെ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി 22 ദിവസം വെന്റിലേറ്ററിലാക്കി ചികിത്സ നൽകുകയായിരുന്നു. എന്നിട്ടും യുവതിയുടെ കൈകാലുകളിലെ ഏതാനും വിരലുകൾ നീക്കം ചെയ്യേണ്ടിവന്നു. ഞരമ്പുകളിലൂടെയുള്ള രക്തയോട്ടം തടസപ്പെട്ടതോടെ വിരലുകൾ കരഞ്ഞുണങ്ങിയ നിലയിലായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here