മാര്‍പാപ്പയെ കണ്ടെത്താനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാരുടെ മെനു എന്താണ്? എന്തൊക്കെ കഴിക്കാം, കഴിക്കാതിരിക്കാം…

അടുത്ത മാര്‍പ്പാപ്പയെ തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാരുടെ ഭക്ഷണ രീതികള്‍ വളരെ വിചിത്രവും ശ്രദ്ധേയവുമാണ്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാര്‍ക്ക് തയ്യാറാക്കുന്ന ഭക്ഷണത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. തല്‍പരകക്ഷികള്‍ ഭക്ഷണത്തിലൂടെ വല്ല അട്ടിമറിയും പോപ്പിന്റെ തിരഞ്ഞെടുപ്പില്‍ നടത്തിക്കളയുമോ എന്ന ഭയമുള്ളതുകൊണ്ടാണ് അതീവ ജാഗ്രത തിരഞ്ഞെടുപ്പ് നടത്തിപ്പുകാര്‍ പാലിക്കുന്നത്.

പതിമൂന്നാം നൂറ്റാണ്ടു മുതല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍മാര്‍ക്ക് പാലിച്ചു പോരുന്ന ഭക്ഷണ സംസ്‌കാരവും ഒരു പ്രോട്ടോകോളുമുണ്ട്. കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റീന്‍ ചാപ്പലില്‍ പ്രവേശിക്കുന്നത് മുതല്‍ കര്‍ദിനാള്‍മാര്‍ നൂറ്റാണ്ടുകളായി പാലിച്ചു പോരുന്ന ഈന നിബന്ധനകള്‍ പാലിക്കണം. ഇതെല്ലാം അങ്ങേയറ്റം രഹസ്യാത്മകവുമാണ്. സിസ്റ്റിന്‍ ചാപ്പലില്‍ ഒത്തുകൂടുന്ന കര്‍ദിനാള്‍മാര്‍ താമസിക്കുന്ന കാസ സാന്റാ മാര്‍ത്ത കൊട്ടാരത്തിലാണ് ( Casa Santa Marta) ഭക്ഷണം വിതരണം ചെയ്യുന്നത്. കേവലം രണ്ട് പരിചാരകരാണ് ഇത്രയും പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്. ജനാല വഴിയാണ് ഭക്ഷണമടങ്ങിയ പ്ലേറ്റുകള്‍ ഓരോരുത്തര്‍ക്കായി നല്‍കുന്നത്. പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ ഉണ്ടാവാതിരിക്കാനാണ് ഈ മുന്‍കരുതല്‍.

കോണ്‍ക്ലേവ് തുടങ്ങി ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് ഉണ്ടാവുന്നില്ലെങ്കില്‍ പിന്നീട് ഒരു നേരത്തെ ഭക്ഷണം മാത്രമേ നല്‍കുകയുള്ളു. അതും രണ്ടോ മൂന്നോ റൊട്ടിക്കഷണങ്ങളും വെള്ളവും മാത്രമേ അടുത്ത എട്ടു ദിവസത്തേക്ക് നല്‍കുകയുള്ളു. എഡി 1300ല്‍ പോപ്പ് ക്ലമന്റ് ആറാമന്‍ ഈ ഭക്ഷണ വിതരണ കാര്യത്തില്‍ ചില ഇളവുകള്‍ കൊണ്ടു വന്നു. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗംഭീര ഭക്ഷണം നല്‍കാനാണ് ക്ലമന്റ് ആറാമന്‍ ഉത്തരവിട്ടത്. സൂപ്പ് മുതല്‍ സകല നോണ്‍ വെജ് ഐറ്റങ്ങള്‍ ഉള്‍പ്പെടുത്തി മൃഷ്ടാന്ന ഭക്ഷണം ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. പിന്നീട് ഇതില്‍ മാറ്റം വരുത്തി.

ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന പ്ലേറ്റുകളില്‍ രഹസ്യ കുറിപ്പുകളടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടുക്കള ജോലിക്കാര്‍ വഴി സ്ഥാപിത താല്‍പര്യക്കാര്‍ നല്‍കാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നതിനാണ് പുറത്തു പോയി ഭക്ഷണം കഴിക്കുന്നത് വിലക്കിയിരിക്കുന്നത്. അട്ടിമറി വല്ലതും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് സംഭവിക്കുമോ എന്ന ഭയവും ജാഗ്രതയ്ക്ക് പിന്നിലുണ്ട്. ലഘുവായതും സുരക്ഷിതവുമായ ഭക്ഷണങ്ങളാണ് കര്‍ദ്ദിനാള്‍മാര്‍ക്ക് വിതരണം ചെയ്യുന്നത്. തദ്ദേശിയരായ കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ പുഴുങ്ങിയ പച്ചക്കറിയും, മട്ടണ്‍ കബാബുമാണ് നല്‍കുന്നത്.

കര്‍ദ്ദിനാള്‍മാര്‍ അവരുടെ, മൊബൈല്‍ ഫോണുകള്‍ കോണ്‍ക്ലേവിന് മുമ്പ് തന്നെ വത്തിക്കാന്‍ അധികൃതര്‍ക്ക് കൈമാറണം. പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ മൊബൈല്‍ ഫോണുകള്‍ തിരികെ നല്‍കുകയുള്ളൂ. സിസ്‌റ്റൈന്‍ ചാപ്പലിനും അതിന് സമീപമുള്ള വീടുകള്‍ക്ക് ചുറ്റും ജാമറുകള്‍ സ്ഥാപിക്കും. ഒരു തരത്തിലുമുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവിടെ നടക്കുന്ന ഒരു കാര്യങ്ങളും ചോര്‍ത്തിയെടുക്കാന്‍ ആര്‍ക്കും കഴിയുകയില്ല എന്ന് ഉറപ്പാക്കാനാണ് ഈ നടപടി. വത്തിക്കാനില്‍ പോപ്പിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് നടക്കുന്ന ഒരു കാര്യവും പുറത്തു പോകാതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു.നാളെയാണ് കോണ്‍ക്ലേവ് ആരംഭിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top