സിപിഐയില്‍ ചേരിപ്പോരും തമ്മിലടിയും രൂക്ഷം; ബിനോയ് വിശ്വത്തെ വിമര്‍ശിച്ച് ശബ്ദരേഖ; ബിജിമോള്‍ക്ക് ഊരുവിലക്ക്

സമ്മേളനകാലത്ത് സിപിഐയില്‍ ഉള്‍പാര്‍ട്ടിപോര് കടുക്കുന്നു. പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തെ തന്നെ ലക്ഷ്യമിട്ടുളള നീക്കങ്ങളാണ് സജീവമാകുന്നത്. ബിനോയ് വിശ്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം കമല സദാനന്ദന്‍ എന്നിവരുടെ ശബ്ദരേഖ പുറത്ത് വന്നത് പാര്‍ട്ടിയെ നാണക്കേടിലാക്കി.
ബിനോയ് വിശ്വം പുണ്യാളനാകാന്‍ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണെങ്കില്‍ നാണംകെട്ട് ഇറങ്ങി പോകേണ്ടിവരും തുടങ്ങിയ നേതാക്കൾ നടത്തിയ പരാമര്‍ശങ്ങളാണ് ശബ്ദരേഖയിലുള്ളത്. സംസ്ഥാന സെക്രട്ടറിക്കെതിരെ പാര്‍ട്ടിയില്‍ ഉടലെടുക്കുന്ന അസ്വസ്ഥതകളും പ്രമുഖ നേതാക്കള്‍ തമ്മിലെ ചേരിതിരിവും ആണ് ശബ്ദരേഖയിലൂടെ വെളിപ്പെടുന്നത്.
“അയാള്‍ പുണ്യാളനാകാന്‍ നോക്കുകയാണ്, ബാക്കിയുള്ളവര്‍ എന്തായാലും കുഴപ്പമില്ല. ഇങ്ങനെപോയാല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നാണംകെട്ട് ഇറങ്ങിപോവുകയേ ഉള്ളൂ”; ഇതാണ് കെഎം ദിനകരൻ്റേതായി പുറത്തുവന്ന ശബ്ദരേഖയില്‍ ഉള്ളത്. ഇതിനെ ശരിവെച്ചാണ് കമല സദാനന്ദന്റെ മറുപടി… “എക്‌സിക്യുട്ടീവിൽ ആര്‍ക്കും ബിനോയ് വിശ്വത്തെ താല്‍പര്യമില്ല, സെക്രട്ടറിപദം മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല, അതിന് കഴിവുള്ളതായി തോന്നുന്നില്ല”, എന്നായിരുന്നു മറുപടി.
കഴിഞ്ഞ സമ്മേളനകാലത്ത് കാനം രാജേന്ദ്രന്‍ ഏകപക്ഷീയമായി പാര്‍ട്ടി പിടിച്ചടക്കുകയും വിമത ശബ്ദങ്ങളെ അടിച്ചൊതുക്കുകയും ചെയ്ത അവസ്ഥയ്ക്ക് നേര്‍ വിപരീതമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സിപിഎമ്മിന്റെ തണലില്‍ നിന്നു കൊണ്ട് ഭരണത്തില്‍ പങ്കാളിയായി നില്‍ക്കുന്നു എന്നല്ലാതെ സിപിഐയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായ പ്രസക്തിയൊന്നും അവകാശപ്പെടാനുമില്ല.
ഭര്‍ത്താവ് പി കെ റെജിയെ തൊടുപുഴ മണ്ഡലം സെക്രട്ടറിയാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇ എസ് ബിജിമോള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും സിപിഐയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. മണ്ഡലം സെക്രട്ടറിയെ നിശ്ചയിക്കാനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ എക്സിക്യൂട്ടീവിന്റെ തീരുമാനമായി എന്‍ ജയന്റെ പേരു നിര്‍ദേശിക്കപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗമായ റെജിയുടെ പേരും ഉയര്‍ന്നു. ബിജിമോള്‍ റെജിക്കു വേണ്ടി പരസ്യ നിലപാടെടുത്തു എന്നാണു സംസ്ഥാന നേതൃത്വത്തിന്റെ കണ്ടെത്തല്‍.
തര്‍ക്കമുണ്ടാവുകയും സെക്രട്ടറി തിരഞ്ഞെടുപ്പു നടക്കാതെ സമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. ബിജിമോളുടെ നടപടി തെറ്റാണെന്നു പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സമ്മേളനത്തില്‍ പാര്‍ട്ടി മാര്‍ഗരേഖ നടപ്പാക്കുന്നത് ലംഘിച്ചതിന്, ഇടുക്കി ജില്ലയ്ക്കു പുറത്തുള്ള സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബിജിമോളെ വിലക്കിയിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here