എകെ ആന്റണി വാര്‍ത്താസമ്മേളനം വിളിച്ചു; കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങള്‍ പടരുന്നു

സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് വിശ്രമത്തിലുളള മുതിര്‍ന്ന നേതാവ് എകെ ആന്റണി വാര്‍ത്താസമ്മേളനം വിളിച്ചതോടെ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പലവിധത്തില്‍. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലെംഗികാരോപണങ്ങളില്‍ നാറി നില്‍ക്കുന്നതിന് ഇടയിലാണ് ആന്റണി മാധ്യമങ്ങളെ കാണുന്നത്. ഇതോടെ വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത്.
രാഹുലിന് എതിരെ ആരോപണം ഉയര്‍ന്നപ്പോല്‍ തന്നെ ശക്തമായി നടപടി എടുത്തു എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പിടിച്ചു നിന്നത്. എന്നാല്‍ അതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കോണ്‍ഗ്രസ് ഹാന്‍ഡിലുകളില്‍ നിന്ന് ശക്തമായ ആക്രമണമുണ്ടായി. കൂടാതെ ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് സതീശനെതിരെ നീക്കങ്ങള്‍ ശക്തമാക്കി. നിയമസഭയിലേക്ക വരേണ്ടതില്ലെന്ന സതീശന്റെ നിര്‍ദേശത്തെ പാടെ തള്ളി ആദ്യ ദിവസം രാഹുല്‍ സഭയിലേക്ക് എത്തി. ഇതോടെ കോണ്‍ഗ്രസ് സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്തു.
എഐസിസിയുടെ അനുമതിയോടെ നേതാക്കള്‍ കൂട്ടമായി എടുത്ത തീരുമാനത്തിന്റെ പേരില്‍ സതീശനെ മാത്രം ലക്ഷ്യമിട്ടുളള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനോട് മുതിര്‍ന്ന നേതാക്കള്‍ക്ക് ശക്തമായ എതിരഭിപ്രായം ഉണ്ട്. ഇതെല്ലാം നിയന്ത്രിക്കേണ്ട കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാകട്ടെ നിശബ്ദനായി ഇരിക്കുകയാണ്. ഇതിലും വലിയ വിമര്‍ശനമുണ്ട്. ഇതിനിടയിലാണ് ആന്റണിയുടെ വാര്‍ത്താ സമ്മേളനം.
ഏറെ നാളായി രാഷ്ട്രീയ വിഷയങ്ങളില്‍ ഒരു പ്രതികരണം ആന്റണിയില്‍ നിന്നും ഉണ്ടാകാറില്ല. കെപിസിസി ഓഫീസില്‍ എത്തുന്നതില്‍ മാത്രം ഒതുക്കിയിരിക്കുകയാണ് പ്രവര്‍ത്തനം. ഇന്ന് മാധ്യമങ്ങളെ കാണുമ്പോള്‍ ആന്റണി എന്ത് പറയും എന്നാണ് ഇനി അറിയേണ്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here