മുരളീധരന്റെ കുടുംബം ബിജെപിക്കുള്ള കോണ്‍ഗ്രസിന്റെ പാലം; RSS റിക്രൂട്ടിംഗ് ഏജന്‍സി; കടുപ്പിച്ച് ശിവന്‍കുട്ടി

കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറിയിരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ശശി തരൂരിനും ദിഗ് വിജയ് സിംഗിനും പിന്നാലെ സല്‍മാന്‍ ഖുര്‍ഷിദും ആര്‍എസ്എസിനെ വാഴ്ത്തിപ്പാടുകയാണ്. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ 17 ഭാഷ അറിയുന്ന പ്രധാനമന്ത്രി നരസിംഹറാവു മൗനം പാലിച്ചത് ആര്‍ക്ക് വേണ്ടിയായിരുന്നോ, അതേ മൗനവും വിധേയത്വവുമാണ് കോണ്‍ഗ്രസ് ഇന്നും തുടരുന്നത്. കേരളത്തിലും ആര്‍എസ്എസിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുകയാണെന്നും ശിവന്‍കുട്ടി ആരോപിച്ചു.
കോണ്‍ഗ്രസ് – ബിജെപി സഖ്യത്തിന്റെ പ്രായോഗിക പരീക്ഷണമാണ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്നത്. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമല്ല, പച്ചയായ വോട്ട് കച്ചവടമാണ് നടന്നത്. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ആരുമായും വോട്ട് പങ്കിടാന്‍ കോണ്‍ഗ്രസിന് മടിയില്ല. തൃശ്ശൂരില്‍ ബിജെപി ജയിച്ചതും വോട്ട് വിഹിതം കൂടിയതും കോണ്‍ഗ്രസിന്റെ ഈ അടപടലം വോട്ട് മറിക്കല്‍ കൊണ്ടാണ്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്നതാണ് അവരുടെ മുദ്രാവാക്യം. 35 എംഎല്‍എമാരുണ്ടായാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി പറയുന്നത് ഈ കോണ്‍ഗ്രസുകാരെ വിലയ്‌ക്കെടുക്കാം എന്ന ധൈര്യം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
കെ മുരളീധരന് എതിരേയും മന്ത്രി രൂക്ഷവിമര്‍ശനമാണ് മന്ത്രി ഉന്നയിച്ചത്. മുരളീധരന്റെ കുടുംബമാണ് ഇപ്പോള്‍ ബിജെപിയിലേയ്ക്കുള്ള കോണ്‍ഗ്രസിന്റെ പാലം. എന്നിട്ടാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ ഏജന്റാണെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. ആര്‍എസ്എസ് അജണ്ടയാണ് കെ മുരളീധരനും ശബരീനാഥനും പോലുള്ള നേതാക്കള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here