ഒറിജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന് സതീശന്‍; പേടിച്ച് പോയെന്ന് പറഞ്ഞേക്കെന്ന് നികേഷ് കുമാര്‍; അസാധാരണ വാക്‌പോര്

പ്രതിപക്ഷ നേതാവ് വിഡി സതീശനും സിപിഎം നവമാധ്യമ സംവിധാനത്തിന്റെ ചുമതല വഹിക്കുന്ന എംവി നികേഷ് കുമാറും തമ്മില്‍ വാക്‌പോര്. പുനര്‍ജനി കേസില് സിബിഐ അന്വേഷണത്തിന് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങളിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. താന്‍ പണം തട്ടിച്ചു എന്ന സിപിഎം സൈബര്‍ ഇടങ്ങളിലെ പ്രചരണമാണ് സതീശനെ ചൊടിപ്പിച്ചത്.
സി.പി.എമ്മിന്റെ ഒരാള്‍ അവിടെ ഇരുന്ന് എല്ലാ ദിവസവും പത്ത് കാര്‍ഡ് ഇറക്കുന്നുണ്ട്. കെപിസിസിക്ക് സംഭാവനയായി ലഭിച്ച പണം സതീശന്‍ അടിച്ചു മാറ്റിയെന്നതാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഒരു കാര്‍ഡ്. നൂറു കോടി രൂപ കൊണ്ടു പോയെന്നാണ് പ്രചരിപ്പിക്കുന്നത്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി ഇരുന്ന 16 വര്‍ഷവും സിപിഎം പിരിച്ച ഫണ്ടൊക്കെ അദ്ദേഹം വീട്ടില്‍ കൊണ്ട് പോകുകയായിരുന്നോ? എ.കെ.ജി സെന്ററില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും പത്ത് കാര്‍ഡ് ഇറക്കുകയാണ്. അയാളോട് പറഞ്ഞേക്ക്, എല്ലാം കഴിയുമ്പോള്‍ അയാള്‍ക്കെതിരെ ഒര്‍ജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന് എന്നായിരുന്നു സതീശന്റെ പ്രതികരണം. നികേഷ് കുമാറിന്റെ പേര് പറയാതെ ആയിരുന്നു സതീശന്റെ വെല്ലുവിളി.
സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി നികേഷ് കുമാര്‍ രംഗത്ത് എത്തി. ‘പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’ എന്നാണ് നികേഷിന്റെ മറുപടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി നല്‍കിയിരിക്കുന്നത്. സതീശന്‍ മുന്നറിയിപ്പ് നല്‍കുന്ന വീഡിയോയും നികേഷ് പങ്കുവെച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here