സര്‍ക്കാരിനെ ചക്രവ്യൂഹത്തിലാക്കേണ്ട നേരത്ത് സ്വയം കുരുങ്ങി കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡിന് അതൃപ്തി, ലക്ഷ്യം സതീശനെന്നും ആരോപണം

സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സമയത്ത് സര്‍ക്കാരിനേയും ഇടതുമുന്നണിയേയും പ്രതിക്കൂട്ടിലാക്കേണ്ട വേളയില്‍ സ്വയം പ്രതിരോധത്തിലാകുന്ന തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. ഇക്കാര്യം ദേശീയനേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൈവിട്ടുപോയ അവസ്ഥയിലാണ് ഇപ്പോഴെന്നതാണ് പാര്‍ട്ടിയിലെ പല പ്രമുഖ നേതാക്കളുടേയും നിലപാട്. ഏറ്റവും ഒടുവില്‍ എറണാകുളത്തെ സിപിഎം നേതാവായ വനിതക്കെതിരെ ഉയർത്തിവിട്ട സൈബർ ആക്രമണം തിരിച്ചടിച്ചതു കൂടി ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ നിലയില്‍ മുന്നോട്ടുപോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയൊന്നും വേണ്ടതില്ല എന്നാണ് ഹൈക്കമാന്‍ഡിന് ഉള്‍പ്പെടെ ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. അയ്യപ്പസംഗമവും മറ്റും നടത്തി ഭൂരിപക്ഷ വിഭാഗങ്ങളുടെ കണ്ണിൽപൊടിയിടാൻ സർക്കാർ നീക്കം നടത്തുമ്പോൾ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ടതിന് പകരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് പാര്‍ട്ടി സ്വയം പ്രതിരോധത്തിലായി എന്നാണ് കേരളത്തിലെ സ്ഥിതിഗതികളെക്കുറിച്ച് പരിശോധിക്കാന്‍ നിയോഗിച്ച പ്രൊഫഷണല്‍ സമിതികള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. സാധാരണ നിയമസഭയില്‍ ലഭിക്കാറുണ്ടായിരുന്ന മേല്‍കൈപോലും ഇപ്പോഴത്തെ പല പ്രവര്‍ത്തനങ്ങളും കൊണ്ട് നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
പിടിച്ചുകയറ്റിയ കൈ രാഹുലിന് നഷ്ടമായി… കുറ്റം ചെയ്തെങ്കിൽ മുഖം നോക്കാതെ നടപടിയെന്ന് വിഡി സതീശൻ
ആഗോള അയ്യപ്പസംഗമം ഇന്നലെ പൂർത്തിയായ വേളയില്‍ അതുമായി ബന്ധപ്പെട്ട് തന്നെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ മികച്ച അവസരങ്ങൾ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. ശബരിമലയിലെ സ്വര്‍ണ്ണപാളിയില്‍ കുറവുണ്ടായ സംഭവവും, അയ്യപ്പസംഗമത്തിന് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷത്തിന് ഉയര്‍ത്താമായിരുന്നു. എന്നാല്‍ അതിന് കഴിയാത്ത വിധത്തിലായിപ്പോയി കോണ്‍ഗ്രസ്. ആ സമയത്തും ലൈംഗികാരോപണ കേസില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു പാര്‍ട്ടിയുടെ സൈബർ പോരാളികളും, പല നേതാക്കളും.
അതിന്റെ ഭാഗമായാണ് ആരോ പ്രചരിപ്പിച്ച ലൈംഗിക അപവാദം ഏറ്റെടുത്ത് പ്രചരിപ്പിച്ചത്. ഒരു വിശ്വസനീയതയും ഇല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നും വന്നൊരു വാര്‍ത്ത പരിശോധനയൊന്നും കൂടാതെ ഷെയര്‍ചെയ്തതും അതിനെ പ്രചരിപ്പിച്ചതും തിരിച്ചടിയായെന്ന വിലയിരുത്തല്‍ ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിനുമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണം പോലെ എല്ലാ പാര്‍ട്ടികളിലും ഉണ്ടെന്ന് വരുത്താനാണ് ശ്രമിച്ചത്. എന്നാൽ അതിൽ കോണ്‍ഗ്രസിന് പങ്കില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് വിശദീകരിച്ചെങ്കിലും ഇതെല്ലാം പ്രചരിപ്പിച്ചത് കെപിസിസി വക്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആണെന്നാണ് മറുപക്ഷം ചൂണ്ടിക്കാട്ടുന്നത്.
എസ്എന്‍ഡിപി വേദിയിലേക്ക് വിഡി സതീശൻ; വെള്ളാപ്പള്ളി നടേശന്റെ അറിവോടെയോ ഈ നീക്കം
ഇതൊക്കെ വിഡി സതീശന് തലവേദനയാകുന്നത്. ഇപ്പോള്‍ കേരളത്തിൽ കോണ്‍ഗ്രസിനെതിരെ ഉയരുന്ന ആരോപണങ്ങളുടെയെല്ലാം കുന്തമുന എത്തിനില്‍ക്കുന്നത് സതീശനിലാണ്. സിപിഎമ്മിനെതിരെ വലിയ ബോംബ് വരാനിരിക്കുന്നു എന്ന് നേരത്തെ പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് സതീശനെ എതിർപക്ഷം പ്രതിക്കൂട്ടിലാക്കുന്നത്. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പില്‍ പറവൂര്‍ സീറ്റ് സിപിഐയിൽ നിന്ന് ഏറ്റെടുക്കാൻ സിപിഎം ശ്രമം നടത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ അവിടെ സതീശനെതിരെ അവിടെ മത്സരിക്കാനിടയുള്ള വനിതയെ ലക്ഷ്യമിട്ട് നടന്ന അപവാദ പ്രചാരണത്തെക്കുറിച്ച് സതീശന് അറിവുണ്ട് എന്നാണ് എതിർപക്ഷം ഉയർത്തുന്ന ആരോപണം.
ഇതൊക്കെ കൊണ്ടാണ് എല്ലാം തനിക്കുനേരെ തിരിച്ചുവിടുന്നത് എന്തിനാണെന്ന് സതീശന്‍ പ്രതികരിച്ചത്. സിപിഎമ്മിനെയും മുന്നണിയെയും ലക്ഷ്യമിടുന്നതിന് പകരം സതീശനെ ഇല്ലായ്മ ചെയ്യാനാണ് നീക്കമെന്നാണ് അദ്ദേഹത്തോട് ബന്ധപ്പെട്ടവരുടെ ആരോപണം. ഓരോസമയത്തും ഉയരുന്ന ആരോപണങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് വ്യക്തമാകുമെന്നും, ഇത് തിരിച്ചടിയാകുമെന്നും അവര്‍ വിലയിരുത്തുന്നു. മാങ്കൂട്ടത്തിൽ വിഷയത്തിൻ്റെ പേരിൽ സതീശനെതിരെ നടക്കുന്ന ആക്രമണത്തെ ഒരുവാക്ക് കൊണ്ടു പോലും ചെറുക്കാൻ പാർട്ടി തയ്യാറാകാത്തതും പ്രശ്നമാണ്. എന്നാല്‍ ആരാലും നിയന്ത്രിക്കാന്‍ കഴിയാത്ത ഇത്തരം ക്രിമിനല്‍ കൂട്ടങ്ങള്‍ക്ക് പിന്തുണ നല്‍കി സൈബറിടങ്ങളില്‍ അഴിച്ചുവിട്ടത് സതീശന്‍ ആണെന്നും മറുപക്ഷം ആരോപിക്കുന്നു.
കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്ന ഈ പ്രശ്‌നങ്ങളില്‍ ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടി യുഡിഎഫ് ബഹിഷ്‌ക്കരിച്ചിട്ടും മലപ്പുറം ജില്ലാ പഞ്ചായത്ത് പങ്കെടുക്കുമെന്ന് ലീഗ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്, സര്‍ക്കാരില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും മറുപടി തേടേണ്ട സമയത്ത്, സ്വയംതീര്‍ത്ത പത്മവ്യൂഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പാടുപെടുന്ന കോണ്‍ഗ്രസ് പാർട്ടി, മുന്നണിക്ക് തന്നെ തലവേദനയാകുമെന്ന അഭിപ്രായവും ലീഗ് പ്രകടിപ്പിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here