അപമാനം,അവഹേളനം; അവഗണിക്കല്‍; ശശി തരൂരിനെ പുകയ്ക്കാന്‍ കോണ്‍ഗ്രസിന്റെ ഫോര്‍മുല റെഡി

നിരന്തരം മോദി സ്തുതിയും സംഘപരിവാര്‍ അജണ്ടകളുടെ പുകഴ്ത്തലുമായി മുന്നോട്ടു പോകുന്ന ശശി തരൂരിനെ നേരിടാന്‍ കോണ്‍ഗ്രസ്. നേരിട്ട് ഒരു നടപടിയിലേക്ക് കടക്കാതെ പുകച്ച് പുറത്ത് ചാടിക്കാനാണ് നീക്കം. ഒരു നടപടി എടുത്ത് രക്തസാക്ഷി ഇമേജുമായി ബിജെപിയിലേക്ക് പോയി സ്ഥാനങ്ങള്‍ ചോദിച്ചു വാങ്ങാനാണ് തരൂരിന്റെ ശ്രമം എന്ന് തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം. പാര്‍ട്ടി പാരിപാടികളില്‍ ഒന്നിലും പങ്കെടുപ്പിക്കില്ല. തരൂരിന്റെ പരിപാടികളെ ബഹിഷ്‌കരിക്കുകയും ചെയ്യും. ഇതിലൂടെ കോണ്‍ഗ്രസ് ഒപ്പമില്ലെന്ന സന്ദേശമാണ് നല്‍കുന്നത്.
നേതാക്കളുടെ ഭാഗത്ത് നിന്ന് വ്യക്തമാപരമായി തന്നെ ശശി തരൂരിനെ ആക്രമിക്കുന്ന പ്രതികരണങ്ങള്‍ ഉണ്ടാകും. അതിന്റെ തുടക്കമാണ് കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും തുടങ്ങിയിരിക്കുന്നത്. തരൂര്‍ ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പം ഉള്ള ആളായി കണക്കാക്കിയിട്ടില്ല. നടപടി വേണമോ എന്ന് ദേശീയ നേതൃത്വത്തിന് തീരുമാനിക്കാം. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
രാജ്മോഹന്‍ ഉണ്ണിത്താനാകട്ടെ ചാരന്‍ എന്നാണ് തരൂരിനെ വിശേഷിപ്പിച്ചത്. ഇത്തരത്തില്‍ പ്രകോപനം ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുമ്പോഴും തരൂര്‍ നിശബ്ദനാണ്. മന്യമായി രാജിവച്ച് പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുമ്പോള്‍ ആ അപമാനത്തിനെതിരെ പാര്‍ട്ടിയില്‍ ഒരു പരാതി നല്‍കാന്‍ പോലും തരൂരിന് കഴിയുന്നില്ല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും നേരിട്ട് ചര്‍ച്ച നടത്തിയിട്ടും വഴങ്ങാതെ മുന്നോട്ടു പോയ തരൂരിന് നേതൃത്വത്തെ സമീപിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.
ALSO READ : നേതൃത്വത്തോട് കലഹം തുടർന്ന് തരൂർ; ഖാർഗെക്കെതിരെയും പരിഹാസം
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും തരൂരിനെ ഒഴിവാക്കണം എന്നും അല്ലെങ്കില്‍ ചര്‍ച്ചകളെല്ലാം അടുത്ത നിമിഷം മോദി അറിയും എന്ന് പറഞ്ഞ് തരൂരിനെ പരാമവധി പാര്‍ട്ടി വിരുദ്ധനായാണ് ചിത്രീകരിക്കുന്നത്. നടപടി എടുത്ത് പുറത്താക്കും എന്ന് കരുതേണ്ട. പകരം രാജിവച്ച് പോകാം എന്നാണ് സന്ദേശം. ഇക്കാര്യം ശശി തരൂരിനും ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രകോപനപരമായ നിലപാടുകളില്‍ മൗനം പാലിക്കുകയാണ് തരൂര്‍ ചെയ്യുന്നത്.
ബെജിപിയോടുള്ള അടുപ്പം കൂടലില്‍ ശശി തരൂരിനും ഇപ്പോള്‍ നിരാശയുണ്ട്. കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്ന നിലപാടുകളിലേക്ക് കടക്കുമ്പോള്‍ തന്നെ ഒരു നടപടി തരൂര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടാകാതെ വിശ്വപൗരന്‍ എന്ന നിലയില്‍ തന്നെ അവതരിപ്പിച്ചവര്‍ ഇപ്പോള്‍ ചാരനായി ചിത്രീകരിക്കുമ്പോള്‍ നേരിടാന്‍ വഴി തേടുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള സമിതിയില്‍ ഉള്‍പ്പെട്ടത് അടക്കം രാജ്യതാല്‍പ്പര്യം എന്ന ന്യായീകരണം ഇറക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ വിജയിച്ചില്ല. ഇതിനൊപ്പം അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ചതോടെ എല്ലാം കൈവിട്ടു.
ഇനി പഴയനിലയിലേക്കുള്ള മടക്കം ശശി തരൂര്‍ പോലും സ്വപ്‌നം കാണുന്നില്ല. ആദ്യം വലിയ ആഘോഷമായി കൊണ്ടു നടന്ന ബിജെപിയില്‍ നിന്നും ആ രീതിയലുള്ള പ്രതികരണം ഇപ്പോള്‍ ഉണ്ടാകുന്നില്ല എന്നതും തരൂരിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here