നൂറ് സീറ്റില്‍ വിജയിപ്പിച്ച കെപിസിസി പ്രസിഡന്റ്; നന്ദികേട് കാണിച്ചിട്ടും മരണം വരെ കോണ്‍ഗ്രസ്; തെന്നല ബാലകൃഷ്ണപിള്ള ഒരു മാതൃക

സ്ഥാനങ്ങള്‍ക്കായി കടിപിടികൂടുന്നതും കൂടെ നില്‍ക്കുന്നവനെ തന്നെ വലിച്ച് താഴെയിടുന്നതും പതിവായ കോണ്‍ഗ്രസിലെ വേറിട്ട മുഖമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. സ്ഥിരമായി ധരിച്ചിരുന്ന തുവെള്ള ഖദറിന്റെ അതേ നിറമാണ് തെന്നലയുടെ മനസിനും പ്രവര്‍ത്തിക്കും എന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും പറയാറുള്ള കാര്യമാണ്. സ്ഥാനങ്ങളും അധികാരവും ഒന്നും തെന്നലയെ ഒരുകാലത്തും ഭ്രമിപ്പിച്ചില്ല.

അതിസമ്പന്ന കുടുംബത്തില്‍ ജനിച്ച തെന്നലയെ ഒരു കാലത്തും പണവും മോഹിപ്പിച്ചില്ല. രാഷ്ട്രീയത്തില്‍ നിന്നും ഒന്നും സമ്പാദിച്ചതുമില്ല. രണ്ടു വട്ടം എംഎല്‍എ, മൂന്നുവട്ടം രാജ്യസഭാംഗം, കെപിസിസി പ്രസിഡന്റ് എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടും ഒരു ആരോപണം പോലും അദ്ദേഹത്തിന്റെ പേരില്‍ ഇല്ല. ആദര്‍ശം പറയാന്‍ മാത്രമല്ല അത് പാലിക്കാന്‍ കൂടിയുള്ളതാണെന്ന് രാഷ്ട്രീയക്കാരെ പഠിപ്പിച്ച നേതാവിന്റെ പേരാണ് തെന്നല.

ഗ്രൂപ്പ് രാഷ്ട്രീയം ശക്തമായ കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സൗമ്യന്‍. അതുകൊണ്ട് തന്നെ പല പ്രതിസന്ധി ഘട്ടങ്ങളിലും കോണ്‍ഗ്രസ് തെന്നലയില്‍ ഉത്തരം കണ്ടെത്തി. അത് കടുത്ത നീതികേടായിട്ടും വാക്കു കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ പാര്‍ട്ടിയെ കുറ്റപ്പെടുത്തിയില്ല. കോണ്‍ഗ്രസുകാരനായി ജീവിച്ചു. കോണ്‍ഗ്രസുകാരനായി തന്നെ മരിക്കുകയും ചെയ്തു.

2001ലാണ് ആ നീതികേട് സംഭവിച്ചത്. 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ കെപിസിസി പ്രസിഡന്റായി കോണ്‍ഗ്രസിനെ നയിച്ചത് തെന്നല ബാലകൃഷ്ണപിള്ള ആയിരുന്നു. സംസ്ഥാനം മുഴുവന്‍ ഓടി നടന്ന് പാര്‍ട്ടി സംവിധാനത്തെ ചലിപ്പിച്ചു. സ്വപ്‌നം പോലും കാണാത്ത നേട്ടം കോണ്‍ഗ്രസിനും മുന്നണിക്കും ലഭിച്ചു. പിന്നീട് ഇന്നുവരെ ഉണ്ടാകാത്ത നേട്ടമാണ് അന്നുണ്ടായത്. എന്നാല്‍ അതില്‍ ഒന്ന് സന്തോഷിക്കാനോ അഭിമാനിക്കാനോ ഉള്ള സമയം തെന്നലക്ക് കോണ്‍ഗ്രസ് നല്‍കിയില്ല.

വോട്ടെണ്ണല്‍ കഴിഞ്ഞയുടന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത് തെന്നലയുടെ രാജി ആയിരുന്നു. എ ഗ്രൂപ്പില്‍ നിന്നും എകെ ആന്റണി മുഖ്യമന്ത്രിയാകുമ്പോള്‍ ഐ ഗ്രൂപ്പില്‍ നിന്നും കെ മുരളീധരന്‍ കെപിസിസി പ്രസിഡന്റാകും എന്ന ഫോര്‍മുല നടപ്പാക്കാനായിരുന്നു ഇത്. ഏതൊരാളും പൊട്ടിത്തെറിക്കാവുന്ന സമയത്തും സൗമ്യമായി രാജി എഴുതി കൊടുത്ത ശേഷം തെന്നല ഇന്ദിരാഭവനില്‍ നിന്ന വീട്ടിലേക്ക് പോയി. മാധ്യങ്ങള്‍ തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഒരു വാക്കു പോലും പാര്‍ട്ടിക്കെതിരായി തെന്നല പറഞ്ഞില്ല.

ഇന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒരാളെ മാറ്റിയാല്‍ പുറത്തിറങ്ങി നിന്ന് പാര്‍ട്ടിയെ പ്രതിരോധത്തിലാകുന്ന പ്രതികരണങ്ങള്‍ നടത്തുന്നതും ഒരു പരിപാടിയിലും പങ്കെടുക്കാതെ കലഹിച്ച് മാറി നില്‍ക്കുന്നവര്‍ക്കും തെന്നല ഒരു പാഠ പുസ്തകമാണ്. അതുപോലെ അര്‍ഹമായ മന്ത്രിസ്ഥാനം കൈവിട്ടപ്പോഴും തെന്നലയുടെ പ്രതികരണം ഇങ്ങനെ തന്നെ ആയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top