ആശുപത്രികളില്‍ മരുന്ന് ലഭ്യമാക്കൂ; ആര്‍ക്കും ദഹിക്കാത്ത കാപ്‌സ്യൂള്‍ ഇറക്കി സമയം കളയല്ലേയെന്ന് ആരോഗ്യമന്ത്രിയോട് മുന്‍ എംഎല്‍എ

സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകളുടേയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും അപര്യാപ്തത മൂലം രോഗികളുടെ സ്ഥിതി പരിതാപകരമായി തുടരുമ്പോഴും ന്യായീകരണ ക്യാപ്‌സ്യൂളുകള്‍ ഇറക്കി തടി തപ്പാനാണ് മന്ത്രി വീണ ജോര്‍ജ് ശ്രമിക്കുന്നത്. ന്യായീകരണ വാദങ്ങള്‍ നിരത്തിയ മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ശബരിനാഥൻ രംഗത്തെത്തി.
യുഡിഎഫ് കാലത്തെ പൂജ്യത്തില്‍ നിന്നും എല്‍ഡിഎഫ് ആരോഗ്യരംഗത്ത് കുറെയേറെ മുന്നോട്ടു പോയി എന്നുള്ള ചില കണക്കുകളെ വെല്ലുവിളിക്കുകയാണ് ശബരി. കുറച്ചു കാലം മന്ത്രി തന്നെ ഉന്നയിച്ച ആരോഗ്യപരിപാലനം, മാതൃ-ശിശു ആരോഗ്യം തുടങ്ങിയ ചില മേഖലകളില്‍ ചെറിയരീതിയില്‍ പ്രവര്‍ത്തിച്ചതു കൊണ്ട് ഈ കണക്കുകളുടെ പൊള്ളത്തരങ്ങള്‍ പറയാതിരിക്കാന്‍ വയ്യ എന്നു പറഞ്ഞു കൊണ്ടാണ് മന്ത്രിയുടെ പോസ്റ്റിനെ പൊളിച്ചടുക്കുന്നത്.
മാതൃ – ശിശു മരണനിരക്കിന്റെ കാര്യത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളേക്കാള്‍ മുന്നിലാണ് കേരളം. ഈ നിരക്കില്‍ സംസ്ഥാനം എത്രയോ വര്‍ഷമായി മുന്നിലാണ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളെക്കാള്‍ മുകളിലാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അതു നിലനിര്‍ത്തുന്നു. അല്ലാതെ വീണ ജോര്‍ജ് മന്ത്രിയായപ്പോള്‍ തുടങ്ങിയതല്ലെന്ന് ശബരിനാഥ് പരിഹസിക്കുന്നു. ആരോഗ്യ മേഖലയില്‍ പല രംഗത്തും കേരളം നമ്പര്‍ വണ്‍ ആയതിന് പിന്നില്‍ ആശാ വര്‍ക്കര്‍മാരുടെ വലിയ പങ്കുണ്ട്. അത് വിസ്മരിച്ചു കൂടാ എന്നും മുന്‍ എംഎല്‍എ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
‘പിന്നെ ഏറ്റവും വലിയ കോമഡി മന്ത്രി ചില പദ്ധതികളില്‍ യുഡിഎഫിന്റെ കാലത്ത് പൂജ്യം എന്നൊരു കണക്ക് പറയുന്നുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഇടതു സര്‍ക്കാര്‍ 2017ല്‍ പേര് മാറ്റി കുടുംബാരോഗ്യ കേന്ദ്രമെന്നും ജനകീയ ആരോഗ്യ കേന്ദ്രമെന്നും മാറ്റുമ്പോള്‍ സ്വഭാവികമായി യുഡിഫ് കാലത്ത് കണക്ക് പൂജ്യമാകുമല്ലോ ! യുഡിഎഫ് കാലത്ത് തതുല്യമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉണ്ടെന്നുള്ളത് മറച്ചുവച്ചാണ് ഈ കള്ളകണക്ക് മന്ത്രി വീണ അവതരിപ്പിച്ചത്’ ശബരി പോസ്റ്റില്‍ പറയുന്നു.
യുഡിഫ് ഭരണകാലത്ത് ആരംഭിച്ച കാരുണ്യ പദ്ധതിയുടെ ഗുണഗണങ്ങള്‍ എന്തൊക്കെയാണെന്ന് കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തോട്് ചോദിക്കണം. അവര്‍ അതിന്റെ മേന്മയെക്കുറിച്ച് പറയും. 2011-16കാലത്ത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് സാമ്പത്തിക സഹായം എത്തിയ പദ്ധതിയെ എല്‍ഡിഎഫ് അട്ടിമറിച്ചു. ഇന്‍ഷുറന്‍സ് സ്‌കീം ആക്കിയപ്പോള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചു. നിയമസഭാ രേഖപ്രകാരം കാസ്പ് ( KASP) പദ്ധതിയില്‍ 1500 കോടി രൂപ കുടിശ്ശിക നല്‍കാനുണ്ട്. ഇതില്‍ 1203 കോടി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കാനുള്ള തുകയാണ്. ഈ തുക നല്‍കാത്തതുകൊണ്ട് പാവപെട്ടവര്‍ക്ക് ചികിത്സസൗകര്യങ്ങള്‍ കുറയുന്നു. ഇതു തന്നെയാണ് ഡോക്ടര്‍ ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചതിന്റെ ഇതിവൃത്തമെന്ന് ശബരി മന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു.
ബഹുമാനപെട്ട മന്ത്രിയോട് ഒരു അഭ്യര്‍ത്ഥന മുന്നോട്ടു വച്ചാണ് ശബരി പോസ്റ്റ് അവസാനിപ്പിക്കുന്നത്. “ആശുപത്രിയില്‍ യഥാസമയം മരുന്നും ക്യാപ്‌സുളും എത്തിക്കണം ,അല്ലാതെ ആളുകള്‍ക്ക് ദഹിക്കാന്‍ കഴിയാത്ത ചില വ്യാജ ക്യാപ്‌സുളുകള്‍ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കി അങ്ങയുടെ വിലപ്പെട്ട സമയം കളയരുത്”

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here