കോണ്‍ഗ്രസിന് മുട്ടന്‍ പണി കൊടുക്കുന്ന നേതാക്കള്‍; ബിജെപി പ്രേമവും മോദിസ്തുതിയുമായി സ്വന്തം പാര്‍ട്ടിയെ വട്ടംചുറ്റിച്ച് തരൂരും ഖുര്‍ഷിദും

സ്വന്തം പാര്‍ട്ടിക്ക് നിരന്തരം ആപ്പടിക്കുന്ന നേതാക്കളുടെ കൂടാരമാണ് ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടിനും നയത്തിനുമെതിരെ പരസ്യ പസ്താവനകളും നിലപാടുകളും സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം കൂടുകയാണ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പറയുന്നതിന് പുല്ലുവില കല്‍പ്പിച്ച് തോന്നുംപടിയാണ് നേതാക്കള്‍ പോകുന്നത്. പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നുകൊണ്ടാണ് ഈ നന്ദിയില്ലായ്മ കാണിക്കുന്നതെന്ന പരാതിയും സജീവമാണ്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സര്‍വകക്ഷി പ്രതിനിധിസംഘത്തില്‍ അംഗങ്ങളായ ഡോ ശശി തരൂരും സല്‍മാന്‍ ഖുര്‍ഷിദുമാണ് മോദിസ്തുതി ഗീതം പാടുന്ന രണ്ട് പ്രധാന നേതാക്കള്‍. രണ്ടുപേരും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളാണ്. സല്‍മാന്‍ ഖുര്‍ഷിദ് മുന്‍ വിദേശകാര്യ മന്ത്രിയാണ്. തരൂര്‍ വിദേശകാര്യ സഹമന്ത്രിയും. ഇന്തോനേഷ്യ സന്ദര്‍ശിക്കുന്ന സംഘത്തിൽ അംഗമായ ഖുര്‍ഷിദാണ് കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കംചെയ്തതിനെ പ്രകീര്‍ത്തിച്ചത്. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തത് തെറ്റായെന്ന് ഇന്നും നിലപാട് ആവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

Also Read: രാഹുൽ ഗാന്ധിയെ ‘ഗുണദോഷിച്ച്’ ശശി തരൂർ; In the wake of criris, the need for bipartisanship എന്ന് ഹിന്ദു പത്രത്തിൽ ലേഖനം

“ദീര്‍ഘനാളായി കശ്മീരില്‍ ഗുരുതരമായ പ്രശ്‌നമുണ്ടായിരുന്നു. രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വേറിട്ടതാണ് തങ്ങളെന്ന ചിന്ത കശ്മീരികളില്‍ നിഴലിച്ചിരുന്നു. ഇത് ഭരണഘടനയുടെ 370-ാം അനുച്ഛേദത്തെ കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ആലോചനകളില്‍ പ്രതിഫലിച്ചു. എന്നാല്‍ ആ അനുച്ഛേദം റദ്ദാക്കിയതോടെ ആ പ്രശ്‌നം അവസാനിച്ചു” -ഇതായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിൻ്റെ വാക്കുകൾ. 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുള്ള കാലം കശ്മീര്‍ പുരോഗതിയുടെ പാതയിലാണെന്നും, അവിടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നിലവില്‍ വന്നതായും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 65 ശതമാനംപേർ വോട്ടുചെയ്തതായും ഖുര്‍ഷിദ് പറഞ്ഞു.

Also Read: മോദിയുടെ രക്ഷകനായി ശശി തരൂര്‍; കോണ്‍ഗ്രസിന്റെ എതിര്‍പ്പുകളെ പതിവായി പൊളിച്ചടുക്കുന്ന വര്‍ക്കിംഗ് കമ്മറ്റി അംഗം

ആര്‍എസ്എസും ബിജെപിയും ദീര്‍ഘകാലമായി ആവശ്യപ്പെട്ട കാര്യമായിരുന്നു അനുഛേദം 370 റദ്ദുചെയ്യണം എന്നത്. അതിനെ നഖശിഖാന്തം എതിര്‍ക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചത്. വര്‍ക്കിംഗ് കമ്മറ്റി അംഗം തന്നെ കോണ്‍ഗ്രസിന്റെ നിലപാടിനെ നിരാകരിച്ച് സംസാരിച്ചാല്‍ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണണം. കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായ പ്രസ്താവനകളും, പ്രധാനമന്ത്രി മോദിയെ വാഴ്ത്തിപ്പാടുന്ന സ്തുതിവചനങ്ങളുമാണ് രാജ്യസ്‌നേഹത്തിന്റെ പേര് പറഞ്ഞ് ഈ നേതാക്കൾ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

Also Read: മോദിയെ എതിര്‍ത്തത് അബദ്ധമെന്ന് ശശിതരൂര്‍; ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കണ്ണുരട്ടിയത് വെറുതേ; പോയി പണി നോക്കാന്‍ പറഞ്ഞ് ‘വിശ്വപൗരന്‍’

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനായി അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സര്‍വകക്ഷി സംഘത്തിന് നേതൃത്വം നല്‍കുന്ന ശശി തരൂര്‍ വിദേശത്തും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായ പ്രസ്താവനകള്‍ യഥേഷ്ടം നടത്തി വരികയാണ്. ഇതിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നുണ്ട് എങ്കിലും അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ നട്ടെല്ലില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതൃത്വം. നരേന്ദ്രമോദിയുടെ കാലത്ത് ആദ്യമായാണ് നിയന്ത്രണരേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും കടന്ന് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചെന്ന തരൂരിന്റെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് അടിസ്ഥാനം.

Also Read: വിശ്വപൗരന്റെ ‘ബിജെപി പതപ്പിക്കല്‍’ ഇനി വേണ്ട; ഇടത്തരം നേതാക്കളെ ഇറക്കി ചുട്ട മറുപടി; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പണിതുടങ്ങി

ഇന്ത്യയില്‍ തിരിച്ചെത്തും മുമ്പ് ശശി തരൂരിനെ വിദേശകാര്യ മന്ത്രിയോ, സൂപ്പര്‍ ബിജെപി വക്താവോ ആക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പരിഹസിച്ച് എക്‌സില്‍ പോസ്റ്റിട്ടതും വിവാദമായി. കോണ്‍ഗ്രസിന്റെ സുവര്‍ണ ചരിത്രത്തെ തരൂര്‍ അപമാനിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ 1965ല്‍ നിരവധി തവണ പാകിസ്ഥാനിലേക്ക് കടന്നുകയറി. 1971ല്‍ പാകിസ്ഥാനെ രണ്ടാക്കി. യുപിഎ കാലത്തും നിരവധി തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെങ്കിലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചില്ലെന്നും ഉദിത് രാജ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ജയറാം രമേശും പവന്‍ ഖേരയും ഉദിത് രാജിന്റെ എക്സ് പോസ്റ്റ് പങ്കിട്ടു.

Also Read: ഗത്യന്തരമില്ലാതെ തരൂരിന് അനുമതി നൽകി കോൺഗ്രസ്; ഫോറിൻ ഡെലിഗേഷനിലേക്ക് കേന്ദ്രം തിരഞ്ഞെടുത്ത മറ്റുള്ളവർക്കും അനുമതി

പക്ഷേ തരൂര്‍ ഇവര്‍ക്ക് ചുട്ട മറുപടി കൊടുത്തതോടെ കോണ്‍ഗ്രസ് വക്താക്കള്‍ പത്തി മടക്കി. ഇതിലും തരൂരിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു രംഗത്ത് വന്നതും ശ്രദ്ധേയമാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ കോണ്‍ഗ്രസിനെ പല തട്ടിലാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു എന്നതാണ് പരമാര്‍ത്ഥം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top