എന്‍എസ്എസിനെ വേദനപ്പിക്കില്ല; വിശ്വാസത്തിന്റെ കാര്യത്തില്‍ ഉറച്ച നിലപാടെന്ന് നേരിട്ട് എത്തി വ്യക്തമാക്കും; കോണ്‍ഗ്രസിന്റെ പദ്ധതികള്‍ ഇങ്ങനെ

ഭൂരിപക്ഷത്തെ വിട്ട് ന്യൂനപക്ഷങ്ങളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങുകയാണെന്ന കടുത്ത വിമര്‍ശനം ഉന്നയിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്. എന്‍എസ്എസ് നേതൃത്വത്തെ നേരില്‍ കണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കാനാണ് കെപിസിസിയുടെ ശ്രമം. വിശ്വാസത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു നിലപാടില്ലെന്ന വിമര്‍ശനത്തിനും മറുപടി നല്‍കും. എന്നാല്‍ എന്‍എസ്എസിനെ കടന്നാക്രമിക്കുന്ന ഒരു പ്രതികരണവും നടത്തില്ല. ഇഈ സന്ദേശം എല്ലാ നേതാക്കള്‍ക്കും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്.
വിശ്വാസ പ്രശ്‌നത്തില്‍ ഉറച്ച നിലപാടാണ് എടുത്തതെന്ന് ഓര്‍മ്മിപ്പിക്കും. അതില്‍ ഒരു മാറ്റവും ഇതുവരെ വരുത്തിയിട്ടില്ല. ഇക്കാര്യം എന്‍എസ്എസിനെ ധരിപ്പിക്കും.
സിപിഎമ്മിന്റേത് ഒളിച്ചു കളിയാണെന്ന പ്രചാരണം തുടരാനുമാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നേരത്തെ തന്നെ എസ്എന്‍ഡിപി കോണ്‍ഗ്രസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെ എന്‍എസ്എസ് കൂടി വിമര്‍ശിച്ചത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. ഈ സമുദായ നേതാക്കളെ നേരില്‍ കാണാനുള്ള ശ്രമമാണ് നടത്തുന്നത്.
ആഗോള അയ്യപ്പ സംഗമത്തോടെയാണ് എന്‍എസ്എസ് നയം വ്യക്തമാക്കി രംഗത്ത് എത്തിയത്. പിണറായി സര്‍ക്കാര്‍ വിശ്വാസ പ്രശ്‌നത്തിലെ നിലപാട് മാറ്റം സ്വാഗതാര്‍ഹഹമെന്ന് ജി സുകുമാരന്‍ നായര്‍ തുറന്നു പറഞ്ഞു. ശബരിമലയിലേക്ക് സര്‍ക്കാരിന് വേണമെങ്കില്‍ യുവതികളെ പ്രവേശിപ്പിക്കാം. എന്നാല്‍ അവര്‍ അത് ചെയ്തില്ല. വിശ്വാസത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നും ചെയ്യുന്നില്ലെന്നും വിമര്‍ശിച്ചു.
വിശ്വാസ പ്രശ്‌നത്തിലെ വിമര്‍ശനത്തേക്കാള്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത് ന്യാനപക്ഷങ്ങളിലേക്ക് ഒതുങ്ങുന്നു എന്ന വിമര്‍ശനമാണ്. ഇത് തെക്കന്‍ കേരളത്തില്‍ വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസിന് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് എത്രയും വേഗത്തില്‍ അനുനയനത്തിന് ഇറങ്ങി പുറപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here