രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്; എംഎല്‍എ ഓഫീസില്‍ ഉടന്‍ എത്തും; സുരക്ഷക്കായി തമ്പടിച്ച് കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാര്‍

ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഏറെ നാളുകള്‍ക്ക് ശേഷം മണ്ഡലത്തില്‍ എത്തി. ഓഗസ്റ്റ് 17നാണ് രാഹുല്‍ മണ്ഡലത്തില്‍ നിന്നും പോയത്. പിന്നാലെ ആരോപണങ്ങളും അബോര്‍ഷന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നു. ഇതോടെ ആടൂരിലെ വീട്ടില്‍ തന്നെ ഇരിപ്പായിരുന്നു രാഹുല്‍. ആദ്യം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നഷ്ടമായി പിന്നാലെ പാര്‍ലമെന്റിറി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയുള്ള തീരുമാനവും. ഇതോടെ വലിയ പ്രതിരോധത്തിലായി പുറത്തിറങ്ങാതെ കഴിയുകയായിരുന്നു യുവനേതാവ്.
മാങ്കൂട്ടത്തിലിനെ വീണ്ടും സജീവമാക്കാനുളള ശ്രമത്തിലായിരുന്നു കോണ്‍ഗ്രസിലെ എ ഗ്രൂപ്പും ഷാഫി പറമ്പിലും. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിര്‍ദേശത്തെ അവഗണിച്ച് നിയമസഭാ സമ്മേളത്തിന്റെ ആദ്യ ദിവസം രാഹുല്‍ നിയമസഭയില്‍ എത്തി. ഇതോടെ കോണ്‍ഗ്രസും പ്രതിപക്ഷ നേതാവും വലിയ പ്രതിരോധത്തിലായി. ഇതില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ പിന്നീടുള്ള സഭാ സമ്മേളനങ്ങളില്‍ രാഹുല്‍ പങ്കെടുത്തില്ല. അന്ന് മുതല്‍ രാഹുലിനെ മണ്ഡലത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു എ ഗ്രൂപ്പ്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിൻ്റെ മരണ വീട്ടിലാണ് രാഹുൽ ആദ്യം എത്തിയത്.
രാഹുല്‍ മണ്ഡലത്തില്‍ എത്തിയാല്‍ തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ പ്രതിഷേധത്തിനുള്ള തയാറെടുപ്പിലാണ് ബിജെപി നേതൃത്വം തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എംഎല്‍എ ഓഫീസിലേക്ക് എത്തുന്നുണ്ട്. പോലീസും വലിയ സുരക്ഷാ സംവിധാനം ഒരുക്കുകയാണ്. പാലക്കാട് എത്തിയ രാഹുല്‍ ഉടന്‍ തന്നെ എംഎല്‍എ ഓഫീസില്‍ എത്തും. മാധ്യമങ്ങളെ കാണും എന്നും അറിയിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here