വീര്‍ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ വാങ്ങില്ലെന്ന് എംപിയുടെ ഓഫീസ്; കോണ്‍ഗ്രസ് നേതാക്കളുടെ വിരട്ടല്‍ ഏറ്റു

വീര്‍ സവര്‍ക്കറുടെ പേരിലുള്ള പരാസ്‌കാരം ശശി തരൂര്‍ ഏറ്റുവാങ്ങില്ല. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ എംപിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനായി കൊല്‍ക്കത്തയിലേക്ക് പോകുമെന്നും ഓഫീസ് വ്യക്തമാക്കി. എന്നാല്‍ ഈ വിഷയത്തില്‍ ഒരു പരസ്യ പ്രതികരണം നടത്താന്‍ തരൂര്‍ തയാറായിട്ടില്ല. മാധ്യമങ്ങള്‍ വീട്ടിലെത്തിയെങ്കിലും തരൂര്‍ പുറത്തിറങ്ങിയില്ല.
അവാര്‍ഡ് വാങ്ങാന്‍ എത്തുമെന്ന് അറിയിച്ചിരുന്നതായി സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന സംഘടയുടേതാണ് അവാര്‍ഡ്. ശശി തരൂരിനെ തിരഞ്ഞെടുത്തതിന് ശേഷം അവാര്‍ഡ് നിര്‍ണയ ജൂറിയുടെ അധ്യക്ഷന്‍ തന്നെ ശശി തരൂരിനോട് സംസാരിച്ചിരുന്നു. അപ്പോഴാണ് പങ്കെടുക്കുമെന്ന ഉറപ്പ് നല്‍കിയത് എന്നാണ് എച്ച്ആര്‍ഡിഎസ് പറയുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുക.
ALSO READ : ശശി തരൂരിന് വീര്‍ സവര്‍ക്കര്‍ അവാര്‍ഡ്; താമരത്തണിലേക്ക് അടുത്ത് വിശ്വപൗരൻ
കോണ്‍ഗ്രസില്‍ നിന്നും ഉയർന്ന രൂക്ഷമായ വിമര്‍ശനമാണ് ശശി തരൂരിന് എതിരെ ഉയര്‍ന്നത്. കോണ്‍ഗ്രസിന്റെ രക്തം ശശി തരൂരിന്റെ സിരകളില്‍ അവശേഷിക്കുന്നുവെങ്കില്‍ അദ്ദേഹം അവാര്‍ഡ് നിരസിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. . ആര്‍എസ്എസുമായി ബന്ധപ്പെട്ട സംഘടനയാണ് എച്ച്ആര്‍ഡിഎസ്. ഒരുപാട് വിവാദങ്ങളും പരാതികളും സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ട്. അവാര്‍ഡ് സ്വീകരിച്ചാല്‍ കോണ്‍ഗ്രസുകാരുടെ മനസ്സില്‍ നിന്ന് തരൂര്‍ എന്നന്നേക്കുമായി പുറത്താകും എന്നതില്‍ സംശയമില്ലെന്നും ഉണ്ണിത്താന്‍ ആഞ്ഞടിച്ചു. സവര്‍ക്കറുടെ പേരിലുള്ള പുരസ്‌കാരം ഒരു കോണ്‍ഗ്രസുകാരനും സ്വീകരിക്കാന്‍ പാടില്ലെന്ന് കെ മുരളീധരനും പറഞ്ഞു.
മോദി സ്തുതിയുടെ പേരില്‍ തന്നെ കോണ്‍ഗ്രസില്‍ ശശി തരൂരിന് എതിരെ എതിര്‍പ്പ് ശക്തമാണ്. അതിനിടെ സവര്‍ക്കറുടെ പേരിലെ അവാര്‍ഡ് കൂടി വാങ്ങുന്നത് വലിയ വെല്ലുവിളിയാകും എന്ന് മനസിലാക്കിയാണ് ശശി തരൂരിന്റെ പിന്‍മാറ്റം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here