‘വോട്ട് അട്ടിമറി ആരോപണം’ രാഹുലിനെ ശക്തനാക്കുന്നു; പുതിയ ക്യാമ്പയിനുമായി കോൺഗ്രസ്

വോട്ട് അട്ടിമറി ആരോപണത്തിൽ രാജ്യവ്യാപക ക്യാമ്പയിനൊരുങ്ങി കോൺഗ്രസ്. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം സജീവമായ രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ കഴിയാതിരുന്ന പ്രതിപക്ഷത്തിന് വലിയ മുന്നേറ്റമാണ് ‘വോട്ട് അട്ടിമറി ആരോപണം’ ഉണ്ടാക്കിയിരിക്കുന്നത്. ഇലക്ഷൻ കമ്മീഷനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങൾ പ്രധാന പ്രചരണ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. അതിനായി Vote Chori.in എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചു. എല്ലാവരും പ്രചാരണത്തിൽ പങ്കാളികളാവണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഡിജിറ്റൽ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് നൽകണമെന്നും രാഹുൽ പറഞ്ഞു.
‘ജനാധിപത്യത്തിൻ്റെ അടിസ്ഥാന ആശയമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിനെ വോട്ട് മോഷണത്തിലൂടെ തകർത്തെന്നും രാഹുൽ എക്‌സിൽ കുറിച്ചു. സ്വതന്ത്രവും സത്യസന്ധവുമായ തെരഞ്ഞെടുപ്പിന് അപാകതകളില്ലാത്ത വോട്ടർ പട്ടിക അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതിനിടെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കർണാടക അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തിൽ അന്വേഷണം നടത്താൻ നിയമവകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നാളെ തുടങ്ങുന്ന കർണാടക നിയമസഭാ സമ്മേളനത്തിൽ വിഷയം സജീവമായി ഉയർത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
Also Read : സുരേഷ് ഗോപി ജയിച്ചത് അട്ടിമറിയിലൂടെ എന്ന വാദവുമായി എൽഡിഎഫ്; രാഹുൽ ഗാന്ധിയെ പിന്തുണച്ച് വിഎസ് സുനിൽ കുമാർ
ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെ ഇന്ത്യ സഖ്യത്തിൽ നിന്നും പിന്മാറിയ സാഹചര്യത്തിൽ കൂടെയുള്ള സഖ്യകക്ഷികളെ കൂട്ടിനിർത്തിക്കൊണ്ട് മുന്നോട്ടു പോരാട്ടങ്ങൾ സജീവമാക്കാൻ തന്നെയാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നാളെ മാർച്ച് നടത്തും. കോൺഗ്രസുമായി നേരത്തെ ഇടഞ്ഞ് നിന്ന സഖ്യകക്ഷികളും ഇക്കാര്യത്തിൽ ഇന്ത്യ സഖ്യത്തിനൊപ്പം ഉറച്ചു നിൽക്കുന്നത് രാഹുൽ ഗാന്ധിക്ക് നേട്ടമാകും. ഇലക്ഷൻ വരെ വിഷയം സജീവമായി നിലനിർത്താൻ തന്നെയാണ് കോൺഗ്രസ് തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here