ഗര്‍ഭിണിയെ കൊല്ലും എന്ന് മാങ്കൂട്ടത്തില്‍ പറയുന്നത് വലിയ ക്രിമിനല്‍ രീതി; സതീശന്‍ പ്രകോപിതനായി എന്തെല്ലാമോ ചെയ്യുന്നു; മുഖ്യമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ നിയമ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയത്തിനും പൊതു പ്രവര്‍ത്തനത്തിനും അപമാനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കുന്ന രീതി ഉണ്ടാകില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാന്യതയും ധാര്‍മ്മികതയും ഉണ്ട്. അത് എല്ലാവരും മനസിലാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ധാര്‍മികത നഷ്ടപ്പെടുന്ന ഇത്തരം ആരോപണങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. എന്നാല്‍ അത് മനസിലാക്കാത്തത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. പ്രകോപിതനായി എന്തെല്ലാമോ വിളിച്ച് പറയുകയാണ് സതീശന്‍ ചെയ്യുന്നത്. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കേട്ട് പ്രതിപക്ഷ നേതാവ് സംസാരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഗര്‍ഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനല്‍ രീതി ആണ്. ഇത്തരം പ്രവര്‍ത്തനം നടത്തുന്നയാള്‍ എംഎല്‍എ സ്ഥാനത്ത് ഇരിക്കുന്നത് ശരിയല്ല. ഒന്നിലധികം ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. എത്രനാള്‍ രാഹുലിന് പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. അത് വ്യക്തവുമായിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ സമൂഹം തീരുമാനിക്കും. അത്തരം കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here