ഡോക്ടറെ കാണാതെ പ്രാകൃത രീതിയില്‍ അബോര്‍ഷന്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ മാത്രമല്ല മരുന്ന് എത്തിച്ച സുഹൃത്തും പ്രതി; എംഎല്‍എ ഒളിവില്‍

ബലാത്സംഗം, നിര്‍ബന്ധിച്ച് അബോര്‍ഷന്‍, കഠിനാമായ ദേഹോദ്രപവം, വധഭീഷണി തുടങ്ങി ഗുരുതര വകുപ്പുകള്‍ പ്രകാരം കേസെടുത്തതോടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍. ഇന്നലെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വലിയമല പോലീസ് കേസെടുത്തത്. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് അബോര്‍ഷനുള്ള മരുന്ന് കഴിപ്പിച്ചതെന്നാണ് യുവതി നല്‍കിയിരിക്കുന്ന മൊഴി. അടൂരുള്ള വ്യാപാരിയായ രാഹുലിൻ്റെ സുഹൃത്ത് ജോബി ജോസഫ് വഴിയാണ് രാഹുല്‍ മരുന്ന് എത്തിച്ചത്. ഇയാളെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്.
ഡോക്ടറെ കാണാനോ പരിശോധനകള്‍ ഒന്നും നടത്താനോ അനുവദിക്കാതെയാണ് മരുന്ന് കഴിപ്പിച്ചത്. ഇതോടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മരണം വരെ സംഭവിക്കാവുന്ന ഘട്ടത്തിലൂടെ കടന്നു പോയതെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിട്ടുണ്ട്. മൊബൈല്‍ ഓഫ് ചെയ്ത നിലയിലാണ്. പാലക്കാടും പത്തനംതിട്ടയിലും വ്യാപക പരിശോധന നടക്കുന്നുണ്ട്. എംഎല്‍എ ഓഫീസ് ഇന്നലെ തന്നെ പൂട്ടിയിുന്നു. എംഎല്‍എ തമിഴ്‌നാട്ടിലേക്ക് കടന്നതായും സൂചന ലഭിച്ചിട്ടുണ്ട്.
കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം സജീവമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കൊച്ചിയിലെ അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here