‘എന്നെ ആരും ക്യാപ്റ്റന്‍ എന്ന് വിളിച്ചില്ല, സതീശനെ വിളിക്കുന്നു…’ രമേശ് ചെന്നിത്തലക്കുണ്ട് കുന്നോളം പരിഭവങ്ങള്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസില്‍ എതിരല്ലാത്ത നേതാവായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാറി കഴിഞ്ഞു. നിലവില്‍ എതിര്‍ക്കാന്‍ ശക്തിയുള്ള ആരും കോണ്‍ഗ്രസില്‍ ഇല്ലെങ്കിലും അസൂയാലുക്കള്‍ ഏറെയാണ്. മാധ്യമങ്ങളിലും പൊതുസമൂഹത്തിലും സതീശന് ലഭിക്കുന്ന ഈ അംഗീകാരങ്ങളില്‍ പരസ്യമായി പരിഭവിച്ചും അടക്കംപറഞ്ഞും നടക്കുകയാണ് പല നേതാക്കളും. പരമാവധി കുത്തിതിരിപ്പിന് ശ്രമം നടന്നെങ്കിലും പ്രവര്‍ത്തകര്‍ സതീശന്‍ ശൈലിയില്‍ ആവേശത്തിലായതോടെ ഇനിയെന്ത് എന്ന് ആലോചിച്ച് നടക്കുകയാണ് പലരും.

നിലമ്പൂർ ഫലത്തിന് അടുത്ത ദിവസത്തെ മലയാള മനോരമ പത്രത്തില്‍ സതീശനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. സതീശന്‍ അതിജീവിച്ച വെല്ലുവിളികളെ കുറിച്ച് എഴുതിയ ലേഖനത്തിൻ്റെ തലക്കെട്ട് ‘ഗോള്‍മുഖത്ത് ക്യാപ്റ്റന്‍ തന്നെ’ എന്നായിരുന്നു. അന്‍വര്‍ ഇല്ലാതെ തോറ്റിരുന്നു എങ്കില്‍ പഴി, കൂടെകൂട്ടി വിജയിച്ചിരുന്നു എങ്കില്‍ ക്രെഡിറ്റ് അന്‍വറിനും ലഭിക്കുമായിരുന്നു. ഇത് മുന്‍കൂട്ടികണ്ട് സതീശന്‍ ഒരുക്കിയ തന്ത്രങ്ങളെ കുറിച്ചായിരുന്നു വാര്‍ത്ത. വിജയത്തിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ് സതീശന്‍ ചെയ്തത്. ഇതിന് കോണ്‍ഗ്രസിനുള്ളില്‍ പിന്തുണ വര്‍ദ്ധിക്കുകയും ചെയ്തതോടെ മറ്റ് നേതാക്കള്‍ക്ക് മിണ്ടാന്‍ കഴിയാത്ത അവസ്ഥയായി.

Also Read: വേണുഗോപാലിനും ചെക്ക്!! ഇനി സതീശന് എതിര്‍വാക്കില്ല; കേരള കോൺഗ്രസ് അടക്കമുള്ളവരെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങും

ഇപ്പോള്‍ സതീശന് ലഭിക്കുന്ന സ്വീകാര്യതയില്‍ പരിഭവം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്യാപ്റ്റന്‍ എന്ന വിശേഷം തന്നെയാണ് ചെന്നിത്തലയേയും വിഷമിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. താന്‍ നേതൃത്വം നല്‍കിയപ്പോഴും യുഡിഎഫ് തിരഞ്ഞടുപ്പുകള്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും തന്നെ ആരും ക്യാപ്റ്റന്‍ എന്ന് വിളിച്ചില്ല. കാലാള്‍ പടയെന്ന് പോലും പറയാന്‍ ആരും തയാറായില്ലെന്നുമാണ് വിഷമത്തോടെ ചെന്നിത്തല പറയുന്നത്.

Also Read: ജമാ അത്തെ ഇസ്ലാമിയുടെ തനിനിറം!! മുൻ കേരള അമീറിൻ്റെ പ്രസംഗം പുറത്ത്; വിഡി സതീശൻ കേൾക്കണം

പ്രതിപക്ഷ നേതാവ് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു എന്നും ചെന്നിത്തല പറയുന്നുണ്ട്. എന്നാല്‍ ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാകും എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്ന് പറഞ്ഞ് വയ്ക്കുകയാണ്. വലിയ വിജയം നേടിയതിന്റെ സന്തോഷത്തെക്കാള്‍ തങ്ങളുടെ സാധ്യതകള്‍ക്ക് ഇത് ദോഷമാകുമോ എന്നാണ് പലരുടേയും ചിന്ത. ഇത്തരം രീതികള്‍ കൊണ്ട് മാത്രമാണ് കഴിഞ്ഞ് ഒമ്പത് വര്‍ഷമായി കോണ്‍ഗ്രസ് കേരളത്തില്‍ പ്രതിപക്ഷത്ത് ഇരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top