പെട്ടി വിവാദം നിലമ്പൂരിലും; ഷാഫിയേയും രാഹുലിനേയും പാതിരാത്രി കാര്‍ തടഞ്ഞ് പോലീസ് പരിശോധന

പാലക്കാട് ചര്‍ച്ചയായ പെട്ടി വിവാദം നിലമ്പൂരിലും. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, പി.കെ.ഫിറോസ് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി പോലീസ് പരിശോധിച്ചു. ഇന്നലെ രാത്രി വൈകിയായിരുന്നു ഈ പരിസോധന. ഷാഫിയുടെ കാറിലായിരുന്നു നേതാക്കള്‍ യാത്ര ചെയ്തിരുന്നത്.
ഷാഫിയുടെയും രാഹുലിന്റെയും പെട്ടികള്‍ പോലീസ് തുറന്ന് പരിശോധിച്ചു. വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമാണ് പെട്ടിയിലുണ്ടായിരുന്നത്. പിന്നാലെ പോലീസുമായി നേതാക്കള്‍ തര്‍ക്കിക്കുകയും ചെയ്്തു. പോലീസ് സിപിഎമ്മിന് വേണ്ടി വേഷം കെട്ടുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. പൊട്ടിമുളച്ച് എംഎല്‍എയും എംപിയും ആയതല്ലെന്നും ഇതൊക്കെ കണ്ടിട്ടാണ് വരുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സര്‍വീസിനുള്ള പാരിതോഷികം തരാമെന്നും ഓര്‍ത്തുവെച്ചോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പോലീസിനോട് പറഞ്ഞു.
ആസൂത്രിതമായ സംഭവമാണ് നടന്നതെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഷാനിമോള്‍ ഉസ്മാന്‍ ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളില്‍ അര്‍ധരാത്രിയാണ് പൊലീസ് റെയ്ഡ് നടത്തിയത്. യുഡിഎഫ് ഇത് വലിയ ആയുധമാക്കുകയും ചെയ്തു. സമാനമായ രീതിയില്‍ നിലമ്പൂരിലും വിഷയം ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here