അടഞ്ഞ അധ്യായമെന്ന് സതീശനും സണ്ണിയും; എന്നിട്ടും ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ചകളുമായി ചിലര്‍; കോണ്‍ഗ്രസിലെ അന്‍വറിസം അടങ്ങുന്നില്ല

പിവി അന്‍വര്‍ വിഷയത്തില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ആശയകുഴപ്പം പല രീതിയില്‍ തെളിഞ്ഞ് തന്നെ നില്‍ക്കുകയാണ്. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പറഞ്ഞു കഴിഞ്ഞു. അന്‍വര്‍ ഇത് അംഗീകരിച്ച് കഴിഞ്ഞെങ്കിലും കോണ്‍ഗ്രസിലെ ചില നേതാക്കളാണ് ഇത് ഉള്‍ക്കൊള്ളാത്തത്.

മുതിര്‍ന്ന നേതാക്കളൊന്നും പ്രത്യക്ഷത്തില്‍ അന്‍വറുമായി ഒരു ചര്‍ച്ചയും നടത്തുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിനെ ആകെ ഞെട്ടിക്കുന്ന നീക്കമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത്. അര്‍ദ്ധരാത്രി അന്‍വറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. ഗുഡ്‌നൈറ്റും പറഞ്ഞ് മടങ്ങുകയും ചെയ്തു. അന്‍വറിന്റെ വിരട്ടല്‍ വകവയ്ക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമാണ് ഇതോടെ പ്രതിരോധത്തിലായത്. രാഹുലിനെ തള്ളിപ്പറയുകയും ശാസിക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്ത് സതീശനും സണ്ണിയും അനിഷ്ടം തുറന്ന് പറഞ്ഞിട്ടുണ്ട്.

സ്വന്തം നിലയില്‍ അന്‍വറിന്റെ വീട്ടില്‍ പോയി എന്നാണ് രാഹുല്‍ ഇതിന് വിശദീകരണമായി പറഞ്ഞത്. പാര്‍ട്ടിയും മുന്നണിയും ഒരു ശക്തമായ നിലപാട് എടുക്കുകയും കേരളത്തില്‍ ആകെയുള്ള അണികള്‍ അതില്‍ ആവേശം കൊള്ളുകയും ചെയ്യുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്തിന് അതിന് തുരങ്കം വച്ചു എന്ന ചോദ്യത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉറപ്പായും മറുപടി പറയേണ്ടി വരും. കാത്തിരുന്ന ആയുധം സിപിഎമ്മിന് കൊണ്ട് നല്‍കുകയാണ് ചെയ്തിരിക്കുന്നത്. അത് ഭംഗിയായി അവര്‍ ഉപയോഗിക്കുന്നുമുണ്ട്. മുന്നിലേക്ക് പോകുക ആയിരുന്ന കോണ്‍ഗ്രസിനെ പിന്നിലേക്ക് വലിക്കുന്ന നീക്കമാണ് ഒരു യുവനേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതോടെ രാഹുല്‍ പാര്‍ട്ടിയില്‍ ഏറെക്കുറേ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

വിഡി സതീശന് എതിരെ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം കോണ്‍ഗ്രസിനുള്ളില്‍ സജീവമായി തന്നെയുണ്ട് എന്നത് സത്യമാണ്. ഇക്കൂട്ടര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. കൃത്യമായ അധികാരകേന്ദ്രത്തില്‍ നിന്ന് സംരക്ഷണം എന്ന ഒരു ഉറപ്പ് ലഭിക്കാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലെ ഒരു തുടക്കകാരന്‍ ഇങ്ങനെ ഒരു നീക്കം നടത്താന്‍ ഒരുങ്ങില്ല. ആ ഉറപ്പ് കേരളത്തില്‍ നിന്നാണോ ഡല്‍ഹിയില്‍ നിന്നാണോ എന്നാണ് ഇനി അറിയേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top