കോണ്‍ഗ്രസിലെ ‘വി എസ്’ ഗ്രൂപ്പിന് വിആര്‍എസ്; ലൈംഗികാരോപണം ഉയര്‍ന്നിട്ടും രാഹുലിനെ എഴുന്നള്ളിച്ച് നടന്ന പ്രൊമോട്ടര്‍മാര്‍ക്ക് കനത്ത തിരിച്ചടി

ലൈംഗിക അപവാദത്തില്‍പ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കുട്ടത്തിലിന് കോണ്‍ഗ്രസില്‍ രക്ഷാകവചമൊരുക്കിയിരുന്ന വിഷ്ണുനാഥ് – ഷാഫി കോമ്പിനേഷന് കനത്ത തിരിച്ചടിയാണ് പുതിയ സംഭവ വികാസങ്ങള്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് മാങ്കൂട്ടത്തിലിനെതിരെ വിവിധ കോണുകളില്‍ നിന്ന് സ്വഭാവദൂഷ്യ പരാമര്‍ശങ്ങളും ലൈംഗിക അപവാദങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞു വന്നത്. ആരോപണങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക പരാതിവരുന്നതിന് മുമ്പ് തന്നെ ധാര്‍മ്മികതയുടെ പേരില്‍ കെപിസിസി രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
രാഹുലിനെതിരെ ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചത് ഏകകണ്ഠമായിരുന്നെങ്കിലും വര്‍ക്കിങ് പ്രസിഡന്റുമാരായ പിസി വിഷ്ണുനാഥും ഷാഫി പറമ്പിലും ഈ തീരുമാനത്തോട് പൂര്‍ണമായി യോജിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുംപിടുത്തം കാരണമാണ് രാഹുലിനെതിരെ ഇത്ര കടുത്ത നടപടി സ്വീകരിച്ചതെന്ന് ഈ ക്യാമ്പ് വ്യാപകമായി പ്രചരിപ്പിച്ചു. കെപിസിസി നടപടിയെ പിന്തുണച്ച രമേശ് ചെന്നിത്തലയ്ക്കും സതീശനുമെതിരെ കടുത്ത സൈബര്‍ അക്രമണം അഴിച്ചുവിട്ടതും ഇവരുടെ പിന്തുണയോടെ നടന്ന് കാര്യമാണ് എന്ന് വ്യക്തമായതാണ്.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ വിലക്കെടുത്തായിരുന്നു ഈ സൈബര്‍ അറ്റാക്ക്. പൊതുധാരണ പ്രകാരം നിയമസഭസമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രാഹുല്‍ വിട്ടു നില്‍ക്കണമെന്ന് പാര്‍ട്ടി അനൗപചാരികമായി ആവശ്യപ്പെട്ടെങ്കിലും ഈ ധാരണ തെറ്റിച്ച് പാലക്കാട് എംഎല്‍എ സഭാസമ്മേളനത്തില്‍ പങ്കെടുത്തത് പ്രതിപക്ഷ നേതാവിനെ ചൊടുപ്പിച്ചിരുന്നു. രാഹുലിന്റെ ഈ നീക്കത്തിന് വിഷ്ണു – ഷാഫി (വിഎസ് ) ഗ്രൂപ്പിന്റെ പിന്തുണ ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനൊപ്പമാണ് രാഹുല്‍ നിയമസഭയിലെത്തിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ ഒരാള്‍ക്കൊപ്പം അകമ്പടി സേവിച്ച് വരാനുള്ള ധൈര്യം ഷജീറിന് നല്‍കിയത് ഇവര്‍ രണ്ടു പേരുമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പാലക്കാട് നിര്‍ണായക സ്വാധീനമുള്ള ഷാഫി പറമ്പിലിന്റെ ഒത്താശയിലാണ് രാഹുല്‍ മാങ്കുട്ടത്തില്‍ നിയോജക മണ്ഡലത്തില്‍ ഒരിടവേളക്കു ശേഷം സജീവമായത്. പാര്‍ട്ടിയിലെ ഒരു വിഭാഗം ആള്‍ക്കാര്‍ പരസ്യ പിന്തുണ നല്‍കിയതും ഷാഫിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമാരായിരുന്ന വിഷ്ണുനാഥിനും ഷാഫിക്കും ഇപ്പോഴും സംഘടനക്കുള്ളില്‍ നിര്‍ണായക സ്വാധീനമുണ്ട്. ഈ സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ പുതിയ ഗ്രൂപ്പിന് രൂപം കൊടുത്തത്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ സണ്ണി ജോസഫ് തീര്‍ത്തും ദുര്‍ബലനായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ ഒരളവോളം നിയന്ത്രിക്കുന്നത് വര്‍ക്കിങ് പ്രസിഡന്റുമാരായ വിഷ്ണുവും ഷാഫിയും ചേര്‍ന്നാണ്. പഴയ എ ഗ്രൂപ്പ് നേതാക്കള്‍ എന്ന ലേബലിന് പുറമെ ഉമ്മന്‍ ചാണ്ടിയുടെ അറിയപ്പെടുന്ന കാലാള്‍പ്പടയാളികളുമായിരുന്നു ഇരുവരും. പാര്‍ട്ടിയിലെ ഇവരുടെ സ്വാധീനമുപയോഗിച്ച് തന്നെ രാഹുലിന്റെ അടുപ്പക്കാരായ പലര്‍ക്കും പത്തനംതിട്ട ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ സീറ്റ് തരപ്പെടുത്തി കൊടുത്തതും വിവാദമായിരുന്നു.
ഒരു പരാതി പോലുമില്ലാതെ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സൈബര്‍ ഇടങ്ങളിലെ യുദ്ധപ്രഖ്യാപനത്തിന് പിന്നില്‍ വിഎസ് ഗ്രൂപ്പിന്റെ പരോക്ഷ പിന്തുണ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇതാദ്യമായാണ് കോണ്‍ഗ്രസിനുള്ളില്‍ രണ്ടക്ഷര ഗ്രൂപ്പ് രൂപം കൊള്ളുന്നത്. ഇതു വരെ ഐ ഗ്രൂപ്പ്, എ ഗ്രൂപ്പ് എന്നിങ്ങനെ ആയിരുന്നു ഗ്രൂപ്പുകള്‍ അറിയപ്പെട്ടിരുന്നത്. വിഎസ് ഗ്രൂപ്പ് എന്ന ഡബിള്‍ എഞ്ചിന്‍ ഗ്രൂപ്പിന്റെ ആവിര്‍ഭാവം മുതിര്‍ന്ന നേതാക്കളില്‍ ആശങ്കയും അതൃപ്തിയും സൃഷ്ടിച്ചിരുന്നു. ഏതായാലും രാഹുലിന്റെ പതനത്തോടെ വിഎസ് ഗ്രൂപ്പിന്റെ ഗ്യാസും ഔട്ടായി. പുതിയ ഗ്രൂപ്പിന് തല്‍ക്കാലം വോളന്ററി റിട്ടയര്‍മെന്റ് എടുക്കേണ്ടി വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here