കോണ്‍ഗ്രസിലെ രണ്ട് നേതാക്കള്‍, രണ്ട് പ്രതികരണങ്ങള്‍; തരൂരിനേയും പ്രകാശിന്റെ കുടുംബത്തേയും താരതമ്യം ചെയ്ത് പ്രവര്‍ത്തകര്‍; നന്ദികേടിന് പരിധിയില്ലേന്ന് ചോദ്യം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചരണത്തിന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗവും ലോക്‌സഭാംഗവുമായ തന്നെ ക്ഷണിച്ചില്ലാ എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ശശി തരൂര്‍ പരിഭവിച്ച അതേ ദിവസം തന്നെ അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയും മകളും പാര്‍ട്ടിയെ മാറോട് ചേര്‍ത്ത് പ്രതികരിച്ചത് ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ഐക്യരാഷ്ടസഭയിലെ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച ശേഷം കോണ്‍ഗ്രസിലെത്തി എംപിയും മന്ത്രിയും, പാര്‍ലമെന്ററി സമതി ചെയര്‍മാനുമായ ശശി തരൂര്‍, പാര്‍ട്ടിയോടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പൊതു ഇടങ്ങളില്‍ വലിച്ചിഴക്കുമ്പോള്‍ നിലമ്പൂരിലെ മുന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ ഭാര്യയും മകളും അത്യന്തം പക്വതയോടും ധീരമായും അവരുടെ പാര്‍ട്ടിയെ സംരക്ഷിച്ച് സംസാരിച്ചതാണ് കോണ്‍ഗ്രസുകാര്‍ കൊണ്ടാടുന്നത്.

നിലമ്പൂരിലെ വോട്ടെടുപ്പ് ദിവസമാണ് മാധ്യമങ്ങളെ വിളിച്ചു കൂട്ടി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള തന്റെ അതൃപ്തി തരൂര്‍ പ്രകടിപ്പിച്ചത്. എന്നാല്‍ നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തുമായി വിവി പ്രകാശിന്റെ കുടുംബത്തിനുള്ള അതൃപ്തി ഒരു ഘട്ടത്തില്‍ പോലും പരസ്യമാക്കാതെ പാര്‍ട്ടിയെ പൂര്‍ണമായി സംരക്ഷിച്ചു കൊണ്ടാണ് ഭാര്യ സ്മിതയും മകള്‍ നന്ദനയും പൊതുമണ്ഡലത്തില്‍ പ്രതികരിച്ചത്. ഇതില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാത്രമല്ല പൊതുസമൂഹത്തില്‍ പോലുംവലിയ മതിപ്പാണ് സൃഷ്ടിച്ചിട്ടുള്ളത്.
ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രകാശിന്റെ കുടുംബത്തിന് അതൃപ്തി ഉണ്ടെന്ന് വാര്‍ത്തകള്‍ പരക്കുന്നതിന് ഇടയിലാണ് ‘അച്ഛന്റെ ഓര്‍മകള്‍ക്ക് മരണമില്ല’ എന്ന നന്ദനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പുറത്തു വന്നത്. ‘ജീവിച്ചുമരിച്ച അച്ഛനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അച്ഛന്റെ പച്ചപിടിച്ച ഓര്‍മ്മകള്‍ ഓരോ നിലമ്പൂര്‍ക്കാരുടേയും മനസില്‍ എരിയുന്നുണ്ട്. അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും. ആ ഓര്‍മ്മകള്‍ മാത്രംമതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാന്‍” എന്ന നന്ദനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഒരുപാട് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചു. പ്രകാശിന്റെ ഭാര്യയെ ഇടത് സ്ഥാനാര്‍ത്ഥിയാക്കാനും ചില ശ്രമങ്ങള്‍ നടന്നതായും വാര്‍ത്തകള്‍ പരന്നിരുന്നു.
പക്ഷേ ഈ അഭ്യൂഹങ്ങള്‍ക്കും കരക്കമ്പികള്‍ക്കും വിരാമമിട്ടു കൊണ്ട് പ്രകാശിന്റെ ഭാര്യ സ്മിത മാധ്യമങ്ങളെ വിളിച്ചു കൂട്ടി രണ്ടേ രണ്ട് വാചകങ്ങള്‍ മാത്രം പറഞ്ഞത് എതിരാളികളുടെ വായടപ്പിക്കുന്നതും കോണ്‍ഗ്രസുകാരെ ആവേശഭരിതരാക്കുന്നതും ആയിരുന്നു. ‘പ്രകാശേട്ടന്‍ അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണ്. ആ പാര്‍ട്ടി തന്നെയായിരിക്കും മരണം വരെയെന്നും’ സ്മിത ഇങ്ങനെ തുറന്നു പറഞ്ഞതോടെ അപവാദ വ്യവസായികള്‍ തല്‍ക്കാലം കളം വിട്ടു.
പക്ഷേ, വോട്ടെടുപ്പ് ദിവസം ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വ്യാപകമായി ഒരു വ്യാജവാര്‍ത്ത പരന്നു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയു ള്ളവരാണ് ഈ ഇല്ലാക്കഥ പരത്തിവിട്ടത്. പ്രകാശിന്റെ കുടുംബം വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് കൊട്ടിയൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയി എന്നായിരുന്നു പ്രതിയോഗികള്‍ അടിച്ചിറക്കിയ കരക്കമ്പികള്‍. എന്നാല്‍ ഇത്തരം പ്രചരണം നടത്തുന്നവരുടെ മുഖത്തേറ്റ അടിയായിരുന്നു ആ കുടുംബം വോട്ട് രേഖപ്പെടുത്തിയ ശേഷം നിലപാട് വ്യക്തമാക്കിയത്.

‘ഞങ്ങളുടെ പാര്‍ട്ടി കോണ്‍ഗ്രസാണ്. മരണംവരെ കോണ്‍ഗ്രസിനൊപ്പമായിരിക്കും. ഇന്ന് വൈകാരികമായ ദിനമാണ്. അച്ഛന്‍ മരിച്ചത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മൂന്നുദിവസം മുന്‍പാണ്. അച്ഛനെയാണ് ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത്’-മകള്‍ നന്ദന പ്രകാശ് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടില്‍ എത്താതിരുന്നതില്‍ തങ്ങള്‍ക്കു പരാതിയില്ല. സ്ഥാനാര്‍ഥി വന്നില്ലെങ്കിലും തങ്ങളുടെ വോട്ടു ലഭിക്കുമെന്ന യുഡിഎഫ് നേതൃത്വത്തിന്റെ വിശ്വാസമാണത്. ആരോടും പരാതി പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചു വിവാദമുണ്ടാക്കിയവരോടു ചോദിക്കണം’ നന്ദന ഉറച്ച് ശബ്ദത്തില്‍ പറഞ്ഞു.
2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിവി പ്രകാശ്. ഫലം വരുന്നതിനു മൂന്നു ദിവസം മുന്‍പാണു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. തിരഞ്ഞെടുപ്പു ദിവസം അച്ഛനെ ഓര്‍ക്കുന്നതായി മകള്‍ നന്ദന സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രകാശിന്റെ വീട്ടില്‍ വോട്ടു ചോദിച്ചെത്താത്തതും എതിരാളികള്‍ പ്രചാരണ ആയുധമാക്കിയിരുന്നു. ഉച്ചവരെ പ്രകാശിന്റെ കുടുംബം വോട്ടു ചെയ്യാനെത്താത്തതിനാല്‍ പല അഭ്യൂഹങ്ങളും പരന്നു. ഇതിനെല്ലാം വിരാമമിട്ടാണു പ്രകാശിന്റെ കുടുംബത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗവും 16 വര്‍ഷമായി തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കും വിധത്തില്‍ പ്രതികരിച്ചത് കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഉണ്ട ചോറിന് നന്ദികാണിക്കാത്ത പണിയാണ് തരുര്‍ കാണിച്ചതെന്ന മട്ടിലാണ് കോണ്‍ഗ്രസുകാരുടെ പ്രതികരണങ്ങള്‍. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിച്ചിട്ടില്ല എന്നത് സത്യംതന്നെയാണ്. താന്‍ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തില്‍ എത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും ലഭിച്ചില്ല. നിലമ്പൂരില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഉറപ്പായും പോവുമായിരുന്നെന്നുമാണ് തരൂര്‍ പറഞ്ഞത്.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം എന്നു കൂടി പറഞ്ഞു വെച്ചതോടെ കോണ്‍ഗ്രസിലെ പടലപിണക്കം പരസ്യമായി .
തരൂരിന്റെ പ്രതികരണത്തോട് പരസ്യമായി പ്രതികരിച്ചത് കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താനാണ്. നേരിട്ടു വന്ന് ക്ഷണിക്കാന്‍ നിലമ്പൂരില്‍ സംബന്ധമൊന്നുമല്ല നടക്കുന്നതെന്ന ഉണ്ണിത്താന്റെ രൂക്ഷ പ്രതികരണമല്ലാതെ മറ്റാരും കൂടുതല്‍ പ്രതികരിക്കാതെ സംയമനം പാലിച്ചു. പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടിയിട്ടും തിരിഞ്ഞു കുത്തുന്നവര്‍ക്ക് പ്രകാശിന്റെ കുടുംബം മാതൃകയാക്കണമെന്നാണ് കോണ്‍ഗ്രസുകാരുടെ പൊതു അഭിപ്രായം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here