ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിഷേധിച്ചു; 1,71,908/- രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

മണിപ്പാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്കാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി പിഴയിട്ടത്. രണ്ട് വയസ് ഉണ്ടായിരുന്നപ്പോള്‍ സര്‍ജറി നടത്തി എന്ന കാരണം പറഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചതിലാണ് നടപടി. ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തില്‍ വീഴ്ച വരുത്തുകയും, ആധാര്‍മിക വ്യാപാര രീതിയുമാണെന്ന് വ്യക്തമാക്കിയാണ് ഉപഭോക്താവിന് 1,71,908 നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ്.

ആലുവ സ്വദേശിയായ എംഎസ് പ്രതാപാണ് മണിപ്പാല്‍ സിഗ്‌ന ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ പരാതി നല്‍കിയത്. 2023 ജൂലൈ മുതല്‍ 2024 ജൂലൈ വരെയുള്ള കാലയളവില്‍ മണിപ്പാല്‍ സിഗ്‌നയില്‍ നിന്ന് പ്രോ-ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. പോളിസി പരിധിയില്‍ മകനേയും ഉള്‍പ്പെട്ടുത്തിയിരുന്നു. 2024 മെയ് മാസം മകന് ബെലാറ്ററല്‍ ഇഡിയോപ്പതിക് ജെനു വാല്‍ഗം ( കാല്‍ മുട്ടുകള്‍ കൂട്ടി മുട്ടുന്ന അവസ്ഥ ) എന്ന അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രയില്‍ ചികിത്സയ്ക്കായി 1,41,908 രൂപ ചെലവായി. ക്ലെയിം സമര്‍പ്പിച്ചെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി അത് നിരസിച്ചു. മകന് 2 വയസ്സുള്ളപ്പോള്‍ സര്‍ജറി നടത്തി എന്ന വിവരം പ്രൊപ്പോസല്‍ ഫോമില്‍ വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലെയിം നിഷേധിച്ചത്. ഇതിന് എതിരെയാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഇന്‍ഷുറന്‍സ് കമ്പനി തങ്ങളുടെ വാദങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ ഒരു രേഖയും ഹാജരാക്കിയില്ലെന്ന് വ്യക്തമാക്കിയാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

ചികിത്സാ ചെലവായ 1,41,908 ഉപഭോക്താവിന് നല്‍കാനും സേവനത്തിലെ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവായി 5,000 രൂപയും നല്‍കണമെന്നാണ് ഉത്തരവ്. ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍ ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് പരാതിയില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടി.ജെ ലക്ഷ്മണ അയ്യര്‍ കോടതിയില്‍ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top