പിണറായിക്ക് പിന്‍മാറാന്‍ മോദി സര്‍ക്കാരിന്റെ അനുമതി വേണം; പിഎം ശ്രീയില്‍ കടമ്പകള്‍ ഏറെ

സിപിഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ധാരണപത്രം ഒപ്പിട്ട പിഎം ശ്രീയില്‍ നിന്ന് പിന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ഉറപ്പ് നല്‍കിയെങ്കിലും അത് പ്രാവര്‍ത്തികമാകാന്‍ കടമ്പകള്‍ ഏറെ കടക്കണം. ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാരിന് കരാറില്‍ നിന്നും പിന്‍മാറാന്‍ കഴിയില്ല. അതിന് ഇരുകക്ഷികളും തമ്മില്‍ ധാരണയാകണം. ഫലത്തില്‍ സിപിഐക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും അനുമതി വേണം.
ഇനി കരാറില്‍ നിന്ന് പിന്‍മാറുന്നതിന് 30 ദിവസത്തെ സമയപരിധി കൂടി വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏറെ സങ്കീര്‍ണ്ണമാണ് പിന്‍മാറ്റം. കൂടാതെ കേന്ദ്രഫണ്ട് നഷ്ടമാവുകയും ചെയ്യും. സമഗ്രശിക്ഷാ കേരള ഫണ്ടും പിഎം ശ്രീയും കൂട്ടി യോജിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പിഎം ശ്രീയില്‍ നിന്നും പിന്‍മാറിയാല്‍ ആ ഫണ്ടും നഷ്ടമാകും. അല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടേണ്ടി വരും.
മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമല്ല ധാരണപത്രം ഒപ്പിട്ടതെന്ന് സിപിഐ ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരണപത്രം ഒപ്പിട്ടതിനുള്ള സര്‍ക്കാര്‍ ഉത്തരവും പുറത്ത് വരണം. ഇത്ര സങ്കീര്‍ണമായ നിയമവശങ്ങള്‍ കടന്ന് മാത്രമേ പിന്‍മാറാം എന്ന് സിപിഐക്ക് നല്‍കിയ ഉറപ്പ് യാഥാര്‍ത്ഥ്യം ആവുകയുള്ളൂ. നിലവില്‍ ഒരു ചുവട് പിന്നോട്ടുവച്ച് സിപിഎം സിപിഐക്ക് കീഴടങ്ങിയിട്ടുണ്ട്. അത് സിപിഐയുടെ വലിയ രാഷ്ട്രീയ വിജയം തന്നെയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here