പണപ്പിരിവ്, വ്യാജരേഖ… സിപിഐ വിവാദച്ചുഴിയിൽ; ജില്ലാ സെക്രട്ടറിയുടെ മകൻ്റെ ഡീൽ മുടക്കി സിപിഎം നേതൃത്വം

സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും ജില്ലാ സെക്രട്ടറി ദിനകരന്റെ മകനുമായ ഡിവിൻ കെ ദിനകരനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിബിനോയ് വിശ്വത്തിന് പരാതി. എഐവൈഎഫ് ജില്ലാ കമ്മിറ്റി മുൻ അംഗം ചേന്ദമംഗലം സ്വദേശി ബിജോയ് പിജെ ആണ് പരാതിക്കാരൻ. എറണാകുളം, ഇടുക്കി ജില്ലകളിൽ നിയമക്കുരുക്കിൽ കിടക്കുന്ന വിവിധ ഭൂമികളുടെ പ്രശ്നങ്ങൾ രാഷ്ട്രീയ സ്വാധീനം പ്രയോഗിച്ച് പരിഹരിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വൻ തുകകൾ തട്ടി എന്നാണ് ഡിവിൻ്റെ സുഹൃത്ത് കൂടിയായിരുന്ന ബിജോയ് ചൂണ്ടിക്കാട്ടുന്നത്.

കട്ടപ്പനയിൽ വനം വകുപ്പുമായും റവന്യൂ വകുപ്പുമായും പ്രശ്നമുള്ള 150 ഏക്കറോളം ഭൂമിയുടെ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകി കർഷകരെ വിളിച്ചുകൂട്ടി പണം പിരിച്ചു. 2023ലായിരുന്നു ഇതെന്നും പണം നൽകിയ പലരും ഇപ്പോൾ പെരുവഴിയിൽ ആണെന്നും പരാതിക്കാരൻ ബിജോയ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
സ്വന്തം പേരും മറച്ചുവച്ച്, ജില്ലാ സെക്രട്ടറിയുടെ മകനാണ് എന്ന വിവരവും അറിയിക്കാതെ ആണ് ഡിവിൻ ഈ ഇടപാട് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. സുനിൽ എന്ന പേരിലാണ് കർഷകരെ പരിചയപ്പെട്ടത്. സഖാവ് സുനിൽ എന്നാണ് അവർ ഡിവിനെ വിളിക്കുന്നത്. തൻ്റെ ബന്ധുവിൻ്റെ ഭൂമി അടക്കം ഇതിലുണ്ട് എന്നും കാര്യം നടത്തി കൊടുക്കാൻ ഡിവിൻ തയ്യാറാകാതെ വന്നതോടെ താൻ പെട്ടുപോയെന്നും പരാതിക്കാരൻ വെളിപ്പെടുത്തി.

ഹൈക്കോടതി അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ സിപിഐ അഭിഭാഷകനെതിരെയും പരാതിയിൽ പരാമർശമുണ്ട്. അഭിഭാഷകൻ വ്യാജ റിപ്പോർട്ടുകൾ തയ്യാറാക്കി നൽകി എന്നാണ് പരാതിയിലെ ആരോപണം. തിരുമാറാടി പഞ്ചായത്തിൽ ചെങ്കൽ മട തുടങ്ങുന്നതിനും കമ്മീഷൻ ചോദിച്ചു. ചോദിച്ചത് 25 ലക്ഷം രൂപയും, പദ്ധതിയിൽ 25 ശതമാനം ഷെയറും ആണ്. സംശയം തോന്നിയ അപേക്ഷകർ അന്ന് സിപിഎം ജില്ല സെക്രട്ടറി ആയിരുന്ന സി എം മോഹനനെ ബന്ധപ്പെട്ടപ്പോൾ, പണം കൊടുക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതോടെ ആ ഡീൽ മുടങ്ങിയെന്നും സിപിഐ സംസ്ഥാന സെക്രട്ടറിക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പരാതി നൽകിയ ബിജോയ് പറയുന്നു.
ഈ ഇടപാടുകളിൽ പലതിനും തന്നെ ഇടനില നിർത്താനാണ് ഡിവിൻ ശ്രമിച്ചത്. പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ റവന്യൂ രേഖകൾ പരിശോധിച്ചാൽ തട്ടിപ്പുകളുടെ എല്ലാം തെളിവുകൾ കിട്ടുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി റവന്യൂ ഉദ്യോഗസ്ഥരും തട്ടിപ്പുകൾക്ക് കൂട്ടുനിന്നതായും പലരെയും കാണാൻ പോയപ്പോൾ താനും ഒപ്പം പോയിട്ടുമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. അതെസമയം പരാതിയിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും എന്നാൽ ബിനോയ് വിശ്വത്തിന് പരാതി മൂന്നുമാസം ആയിട്ടും ഒരു നടപടിയും പ്രതികരണവും ഉണ്ടായിട്ടില്ലെന്നും പരാതിക്കാരൻ ബിജോയ് മാധ്യമ സിന്റിക്കേറ്റിനോട് തുറന്നു പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here