മൂന്നാം ടേം ഭരണത്തിൻ്റെ ദിശാസൂചികയല്ല നിലമ്പൂരിലെ യുഡിഎഫ് വിജയം!! ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെന്ന് ഇടത് വിലയിരുത്തൽ

നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെങ്കിൽ എൽഡിഎഫ് വോട്ടുകൾ 45,000 കടക്കില്ലായിരുന്നു എന്ന് ആദ്യ വിലയിരുത്തൽ. യുഡിഎഫ് വോട്ടുകൾ വർധിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഈ രണ്ട് കാര്യങ്ങളും നിലമ്പൂർ ഫലത്തിൽ ഉണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാകും ഭരണവിരുദ്ധ വികാരം എന്ന പൊതു നറേറ്റീവിനെ തള്ളാൻ എൽഡിഎഫ് ശ്രമിക്കുക.

നിലമ്പൂരിലെ യുഡിഎഫിന്റെ വിജയം അവരുടെ സംഘടനാ സംവിധാനം മണ്ഡലത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിൻ്റെ ഫലമാണ്. അൻവർ ഉണ്ടാക്കിയ കെട്ടുമാറാപ്പുകളും, സ്ഥാനാർത്ഥിയുടെ കാര്യത്തിലും പ്രചാരണത്തിൻ്റെ കാര്യത്തിലും ഉണ്ടായ മേൽക്കൈയും പ്രധാനമായി. കോൺഗ്രസിൻ്റെ മാത്രമല്ല, ലീഗിന്റെ പ്രചാരണവും വിജയത്തിന് മാറ്റുകൂട്ടി.

സിപിഎമ്മിനാകട്ടെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ പോയ വ്യക്തിയെത്തന്നെ സ്ഥാനാർത്ഥിയാക്കേണ്ട സാഹചര്യം ഉണ്ടായി. യുഡിഎഫിനെപ്പോലെ എൽഡിഎഫിന് അവരുടെ മുഴുവൻ സന്നാഹവും നിലമ്പൂരിൽ ഇറക്കാൻ സാധിച്ചില്ല. പ്രാദേശിക പ്രവർത്തകരെ ആശ്രയിച്ചുള്ള പ്രചാരണമായിരുന്നു എൽഡിഎഫിന്റെ ഭാഗത്തുനിന്ന് നടന്നത്.

ഇതെല്ലാം കൊണ്ട് സ്വരാജ് നേടിയ 66,000ലധികം വോട്ടുകൾ നിസ്സാരമായി കാണാനാകില്ല. അൻവർ മൂന്നാം സ്ഥാനത്തെത്തി 20,000ലധികം പിടിച്ചിട്ടും, ഇത്രയേറെ വോട്ടുപിടിക്കാൻ കഴിഞ്ഞത് ചെറിയ കാര്യമല്ല. 10,000 ഭൂരിപക്ഷം നേടിയിട്ടും 2021ൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.വി. പ്രകാശ് നേടിയ വോട്ടുകൾ ഇത്തവണ ഷൗക്കത്തിന് കിട്ടിയില്ലെന്നും കണക്കുകൂട്ടി ഇടതു കേന്ദ്രങ്ങൾ ആശ്വാസത്തിന് വക കണ്ടെത്തുന്നു.

പുതുപ്പള്ളിയിലും തൃക്കാക്കരയിലും യുഡിഎഫിന് വൻതോതിൽ വോട്ടുകൾ വർധിപ്പിക്കാൻ സാധിച്ചു. അവിടെ രണ്ടിടത്തും സഹതാപതരംഗം അലയടിച്ചിട്ടും യുഡിഎഫ് പക്ഷം അത് ഭരണവിരുദ്ധതയാണെന്ന് വാദിച്ചു. ഭരണവിരുദ്ധതയുടെ യഥാർത്ഥ പരീക്ഷണമായിരുന്ന നിലമ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടുകൾ കുറയുകയാണ് ചെയ്തത്.

ആര്യാടൻ്റെ പാരമ്പര്യമുള്ള മണ്ഡലത്തിൽ ഒരു യുഡിഎഫ് തരംഗം, അല്ലെങ്കിൽ കോൺഗ്രസ് തരംഗം എന്ന രീതിയിൽ ഇത് ആഘോഷിക്കണമെങ്കിൽ ഭൂരിപക്ഷം മാത്രം അൻവറിൻ്റെ വോട്ടുകളേക്കാൾ കൂടുതൽ ആകണമായിരുന്നു. നിലമ്പൂരിലും പാലക്കാടും പുതുപ്പള്ളിയിലും തൃക്കാക്കരയിലും വിജയിക്കുമ്പോൾ, ചേലക്കര പോലുള്ള അപായ സൂചനകളും യുഡിഎഫിനുണ്ട്.

വരാനിരിക്കുന്ന തദ്ദേശ സ്വയംസ്ഥാപന തിരഞ്ഞെടുപ്പ് ഫലമായിരിക്കും 2026ന് ദിശാസൂചികയാകുക. പിന്നീട് അങ്ങോട്ടുള്ള നൂറോളം ദിവസങ്ങളിലെ രാഷ്ട്രീയ-സാമൂഹിക സംഭവവികാസങ്ങൾ കൂടി ചേരുമ്പോഴാണ് നിലവിലെ ഭരണം തുടരുമോ അതോ പുതിയൊരു ഭരണം വരുമോ എന്നറിയാൻ കഴിയൂ എന്നതാകും കൂടുതൽ പരിശോധനകൾക്ക് ശേഷം വരാനിടയുള്ള വിലയിരുത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top