വോട്ടു ചോരി വിവാദം കൊഴുക്കുമ്പോഴും പിണറായി മൗനത്തില്‍; ബിജെപിയും മോദിയും അപകടത്തില്‍പ്പെടുമ്പോഴെല്ലാം മുഖ്യമന്ത്രി ഒളിവിലെന്ന് ആക്ഷേപം

ദേശീയ രാഷ്ട്രീയം വോട്ട് ചോരിയുടെ പേരില്‍ തിളച്ചു മറിയുമ്പോള്‍ രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ ഒരക്ഷരം മിണ്ടാതിരിക്കുന്നതില്‍ ദുരൂഹത. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് വിവാദത്തില്‍ അദ്ദേഹത്തെ പരസ്യമായി പിന്തുണക്കാത്ത ഏക ബിജെപിയിതര മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇന്ത്യാ സഖ്യത്തില്‍ ഉള്‍പ്പെടാത്ത തൃണമൂല്‍ കോണ്‍ഗ്രസും എപിപിയും വരെ രാഹുലിനെ പിന്തുണച്ച് രംഗത്തുണ്ട്.
പ്രധാനമന്ത്രിക്ക് അസൗകര്യമുണ്ടാക്കുന്ന വിവാദങ്ങളില്‍ നേരിട്ടു പങ്കെടുക്കാതെ മറ്റു വിഷയങ്ങളില്‍ താല്‍ക്കാലിക വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ് പിണറായിയുടെ പതിവ് രീതി. ഡല്‍ഹിയില്‍ ഇന്നലെ പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ചും അറസ്റ്റും വലിയ ചര്‍ച്ചയായ ഘട്ടത്തില്‍ മുഖ്യമന്ത്രി ആ വിഷയത്തെക്കുറിച്ച് മിണ്ടാതെ ഗവര്‍ണര്‍ക്കെതിരെ പ്രസ്താവനയിറക്കി കളം മാറ്റാന്‍ നോക്കി. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും എംപിമാരും രാഹുല്‍ ഗാന്ധിക്കൊപ്പം നിലകൊള്ളുമ്പോഴും മുഖ്യമന്ത്രി മൗനത്തിലാണ്.
രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ സ്‌ഫോടനാത്മകമാണെന്നാണ് എംഎ ബേബി പ്രതികരിച്ചത്. മുഖ്യമന്ത്രി പ്രതികരിക്കാത്തെ ഇരിക്കുന്നത് പാര്‍ട്ടി അണികളേയും നേതൃത്വത്തേയും ഒന്നുപോലെ അമ്പരപ്പിക്കുന്നതാണ്. രാഹുല്‍ ഗാന്ധി വോട്ട് ചോരിയെക്കുറിച്ച് പത്രസമ്മേളനം നടത്തിയതിന്റെ പിറ്റേന്ന് അതെക്കുറിച്ച് ദേശാഭിമാനിയില്‍ വന്ന അപ്രധാന വാര്‍ത്തയും മുഖ്യമന്ത്രിയുടെ മൗനത്തിനൊപ്പം ചര്‍ച്ചയാകുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here