വേട്ടക്കാരനൊപ്പമോ സിപിഎമ്മും കോൺഗ്രസും; പീഡനകേസിൽ പ്രതിയായിട്ടും അറിഞ്ഞ മട്ടില്ല

റാപ്പര്‍ വേടന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതി വന്നതോടെ പെട്ടുപോയ അവസ്ഥയിലാണ് സിപിഎമ്മും കോൺഗ്രസ്സും. ലഹരിക്കേസിലും വനവകുപ്പിന്റെ കേസിലും വേടൻ പ്രതിയായെങ്കിലും തിരുത്താൻ ശ്രമിക്കുന്നുവെന്ന അയാളുടെ വാചകങ്ങൾ ഏറ്റുപിടിച്ചു പൂർണ്ണ പിന്തുണ നൽകുകയാണ് സിപിഎം ചെയ്യുന്നത്.
Also Read : വേടന്‍ ഒളിവില്‍; വീട്ടിലടക്കം പോലീസിന്റെ വ്യാപക തിരച്ചില്‍; കൂടുതല്‍ ബലാത്സംഗ പരാതികള്‍ക്ക് സാധ്യത
ഒരു കാരണവശാലും വേടൻ എന്ന ഹിരൺദാസിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അന്ന് പറഞ്ഞത്. സര്ക്കാരിന്റെ പൊതു പരിപാടികളിൽ സംഗീതനിശ അവതരിപ്പിക്കാൻ ധാരാളം വേദികളാണ് ഒരുക്കിക്കൊടുത്തത്. സർക്കാരിന്റെ മേഖലാ അവലോകന യോഗത്തിനിടെ മുഖ്യമന്ത്രി വേടന്റെ കൈപിടിക്കുകയും ചെയ്തു.
അതേസമയം പുതുതലമുറയെ ആകര്‍ഷിക്കുന്നതില്‍ റാപ്പര്‍ വേടനെ മാതൃകയാക്കണം എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നിലപാട്. ആലപ്പുഴയിൽ സംസ്ഥാന ക്യാമ്പില്‍ അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലാണ് ഇക്കാര്യം അറിയിച്ചത്. വേറിട്ട ശൈലിയിൽ വേടൻ രാഷ്‌ട്രീയം പറഞ്ഞ് പുതിയ തലമുറയെ ആകർഷിക്കുന്നുവെന്നും ഇത് മാതൃകയാക്കണം എന്നുമാണ് പ്രമേയത്തിലുള്ളത്. എന്നാൽ തുടരെ തുടരെ വേടനെതിരെ പീഡന പരാതികൾ ഉയരുന്നത് ഇരു കൂട്ടർക്കും തലവേദന ആക്കുമെന്ന് ഉറപ്പ്.
പീഡനാരോപണത്തിൽ മുൻകൂർ ജാമ്യം തേടിയ വേടന്റെ ഹർജി ഹൈക്കോടതി പരിഗണിക്കാതെ സർക്കാരിനോട് പ്രതികരണം തേടിയിരിക്കുകയാണ്.സർക്കാർ വേടനെ സംരക്ഷിക്കുമോ, ഈ ഘട്ടത്തിൽ കൈവിടുമോ എന്നും കണ്ടറിയേണ്ടതുണ്ട്. പരാതികൾ വന്നതിന് ശേഷം ഇതുവരെയും ഇരു രാഷ്ട്രീയ നേതൃത്വവും പരസ്യ പ്രതികരണം നടത്തിയിട്ടില്ല. വരാൻ പോകുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ വേടനെ സ്റ്റാർ ക്യാമ്പയിനർ ആക്കാൻ സിപിഎം നീക്കം നടത്തുന്നതിനിടെയാണ് മുൻപേ ഉയർന്നിട്ടുള്ള പരാതികളിൽ ഒന്ന് ഇപ്പോൾ പോലീസിന് മുൻപിൽ എത്തിയിരിക്കുന്നതും ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻകൂർ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് 18ലേക്ക് മാറ്റിയതോടെയാണ് വേടന്‍ ഒളിവില്‍ പോയത്. അറസ്റ്റിനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here