ദരിദ്ര കുടുംബത്തെ പെരുവഴിയിലാക്കി സിപിഎം സഹകരണ ബാങ്ക്; മുഖ്യമന്ത്രിയുടെ നിർദേശങ്ങൾക്ക് പുല്ല് വില

തിരുവല്ല അർബൻ സഹകരണ ബാങ്ക് വീട് ജപ്തി ചെയ്തതിനെ തുടർന്ന് നാലംഗ കുടുംബം ഒരു മാസമായി കഴിയുന്നത് ടാർപോളിൻ കെട്ടിയ ഷീറ്റിനു കീഴിൽ. നെടുമ്പ്രം പഞ്ചായത്ത് ഒന്നാം വാർഡിൽ ചാത്തങ്കരി കുന്നനാവേലിൽ കെ.ജെ.അനിയൻകുഞ്ഞിനെയും കുടുംബത്തേയുമാണ് സിപിഎം ഭരിക്കുന്ന ബാങ്ക് ദുരിതത്തിലാക്കിയിരിക്കുന്നത്. 5 സെന്റ്റിൽ താഴെ വസ്‌തു ഉള്ളവരുടെ ഭൂമി ജപ്തി ചെയ്യരുതെന്ന് ഫെബ്രുവരി 10ന് മുഖ്യമന്ത്രി നൽകിയ ഉറപ്പിനെ മറികടന്നാണ് നാലര സെന്റ് ഭൂമി മാത്രമുള്ള ഇവരുടെ വീട് തിരുവല്ല അർബൻ സഹകരണ ബാങ്ക് ജപ്‌തി ചെയ്തത്. വീട് അടച്ചുപൂട്ടി സീൽ ചെയ്തതോടെ മറ്റു മാർഗമില്ലാതെ വീടിനോടു ചേർന്ന് ടാർപോളിൻ വലിച്ചുകെട്ടിയാണ് അനിയൻകുഞ്ഞും ഭാര്യയും മക്കളും കഴിയുന്നത്. കൂലിപ്പണിയെടുത്താണ് കുടുംബം മുന്നോട്ടു പോകുന്നത്. കഴിഞ്ഞ മാസം 22ന് ആയിരുന്നു ജപ്‌തി നടപടി.

അഴിമതിയും കെടുകാര്യസ്ഥയും മുഖമുദ്രയാക്കിയ ബാങ്കിനെ കുറിച്ച് വലിയ ആരോപണങ്ങൾ മുൻപ് തന്നെ ഉയർന്നു തുടങ്ങിയിരുന്നു. നിക്ഷേപകയുടെ ആറേമുക്കാൽ ലക്ഷം രൂപ ബാങ്ക് മാനേജർ പ്രീത വ്യാജ ഒപ്പിട്ട് കൈക്കലാക്കിയത് 2015 ലാണ്. പരാതിക്കാരി പൊലീസിനെ സമീപിച്ചെങ്കിലും അന്വേഷണം കാര്യമായി നടന്നില്ല. ഉന്നത സി പി എം നേതാവിന്റെ ഒത്താശയോടെയാണ് പണം തട്ടിയതെന്നായിരുന്നു നിക്ഷേപകയുടെ ആരോപണം. 5 മാസങ്ങൾക്ക് ശേഷവും പണം ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാരി സഹകരണ രജിസ്ട്രാറിനും ഹൈകോടതിക്കും പരാതി നൽകി. തുടർന്ന് പ്രതിയെ പോലീസ് പിടികൂടുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. അത്തരം അഴിമതികൾക്ക് കൂട്ട് നിന്ന ബാങ്ക് മാനേജ്‌മെന്റാണ് നിർധന കുടുംബത്തെ പെരു വഴിയിലാക്കിയിരിക്കുന്നത്.

2018ലെ പ്രളയത്തിൽ വീട് പൂർണമായി തകർന്ന കുടുംബം ഭാര്യ ഷീബയുടെ സ്വർണാഭരണങ്ങൾ പണയംവച്ചും പണം കടം വാങ്ങിയുമാണ് വീടു പണി തുടങ്ങിയത്. പണം തികയാതെ വന്നതോടെയാണ് വസ്‌തുവിൻ്റെ ഈടിന്മേൽ 2020ൽ ബാങ്കിൽ നിന്നു 3 ലക്ഷം രൂപ വായ്‌പ എടുത്തത്. രണ്ട് ആൺകുട്ടികളും ഇരട്ടകളായ 22 വയസ്സുള്ള രണ്ടു പെൺകുട്ടികളും ഇവർക്കുണ്ട്. ഇതിൽ ഒരാളെ വിവാഹം ചെയ്തയച്ചു. രണ്ടാമത്തെ മകൾ ജന്മനാ ഉണ്ടായ ന്യുറോ സംബന്ധമായ തകരാറുകളെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ വർഷങ്ങളായി ചികിത്സയിലാണ്. മകളുടെ ചികിത്സയ്ക്ക് പണം ചെലവായതോടെ വീടുപണി പാതിവഴിയിൽ മുടങ്ങി.

Also Read : സഹകരണ തട്ടിപ്പുകള്‍ നിര്‍ബാധം തുടരുന്നു; വെങ്ങാനൂര്‍ ബാങ്കില്‍ കോടികളുടെ പണാപഹരണം; ഭരണസമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് തീവെട്ടിക്കൊള്ള

തുടർന്നു രോഗിയായ മകളെ ഭാര്യ ഷീജയുടെ മുണ്ടക്കയത്തെ വീട്ടിലാക്കി. കോവിഡ് കാലത്ത് മകളുടെ ചികിത്സയും വായ്പ തിരിച്ചടവും എല്ലാംകൂടി നടക്കാത്ത അവസ്‌ഥയായി. 6 മാസം മുൻപ് ബാങ്കിൽ നിന്നു ജപ്‌തി നോട്ടിസ് ലഭിച്ചു. 3 മാസം മുൻപ് 3 ലക്ഷത്തോളം രൂപ അടയ്ക്കണമെന്നു കാണിച്ച് അടുത്ത നോട്ടീസ് വന്നു. ഇതിനു പിന്നാലെയായിരുന്നു ജപ്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top