സി കൃഷ്ണകുമാറിനെ രക്ഷിക്കാന്‍ സിപിഎം- ബിജെപി അന്തര്‍ധാര ആരോപിച്ച് കോണ്‍ഗ്രസ്; അവര്‍ പരസ്പര സഹായസംഘമെന്ന് ജെബി മേത്തര്‍

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരായ ലൈംഗിക ആരോപണത്തില്‍ സിപിഎം – ബിജെപി അന്തര്‍ധാരയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇരകള്‍ നേരിട്ട് നല്‍കിയ പരാതി ഇല്ലാതിരുന്നിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കൃഷ്ണകുമാറിന്റെ കാര്യത്തില്‍ അത്തരമൊരു ആവേശമേ ഇല്ല. ബിജെപി നേതാവിനെ സര്‍ക്കാരും പോലീസും രക്ഷിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.
ബിജെപി നേതാവിനെതിരെ പരാതി ഉയര്‍ന്നിട്ടും ഡിവൈഎഫ്‌ഐയോ ജനാധിപത്യ മഹിള അസോസിയേഷനും മൗനത്തിലാണ്. കൃഷ്ണകുമാറിനെ വഴി തടയാനോ പ്രതിഷേധിക്കാനോ തയാറാവാത്തതിനു പിന്നില്‍ സിപിഎം – ബിജെപി അന്തര്‍ധാര സജീവമാണെന്നുമുള്ള ആരോപണവും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് ആഞ്ഞടിച്ച മുഖ്യമന്ത്രി കൃഷ്ണകുമാറിന്റെ കാര്യം പരാമര്‍ശിച്ചു പോലുമില്ല. ഇതെല്ലാം സിപിഎം ബിജെപി ബന്ധത്തിന്റെ തെളിവാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. വെറും അന്തര്‍ധാര മാത്രമല്ല, ഇരു പാര്‍ട്ടികളും തമ്മില്‍ തുറന്ന സഖ്യത്തിലാണ്. അവര്‍ രണ്ടല്ല ഒന്നാണെന്ന് ജെബി മേത്തര്‍ പറഞ്ഞു.
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് കോടതി വിധി വന്നപ്പോഴും ബിജെപിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഒരു പ്രതികരണവുമുണ്ടായില്ല. സിപിഎം നേതാക്കള്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളില്‍ ബിജെപിയും മൗനത്തിലാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയവും പാലക്കാട്ടെ ബിജെപി നേതാവിന്റെ വിഷയവും സമാന സ്വഭാവത്തിലുള്ളതല്ല. രാഹുലിന്റെ വിഷയത്തില്‍ വ്യാപക പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. ബിജെപി നേതാവിനെതിരെ സമാനമായ രീതിയില്‍ പരാതികള്‍ പുറത്തുവന്നാല്‍ സമരപരിപാടികള്‍ ആലോചിക്കുമെന്ന് ഡി വൈഎഫ്‌ഐ സംസ്ഥാന |സെക്രട്ടറി വികെ സനോജ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here