മുഖ്യമന്ത്രിക്ക് ചികിത്സ അമേരിക്കയില്‍, വിഎസ് SUTയിൽ!! എന്നിട്ടും ആരോഗ്യ വകുപ്പിനെ വിമര്‍ശിക്കുന്നവര്‍ സ്വകാര്യ ആശുപത്രി ലോബിയുടെ ആളുകളെന്ന് സിപിഎം

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞു വീണ് ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകള്‍ നടത്തുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭങ്ങളെല്ലാം. എന്നാല്‍ വിമര്‍ശനങ്ങളെ എല്ലാം തള്ളുകയും മന്ത്രി വീണക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയുമാണ് സിപിഎം.
സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലാത്തത് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി ഇടത് സഹയാത്രികനായ ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ തന്നെ തുറന്ന് പറഞ്ഞതും പ്രതിഷേധത്തിന് ആക്കം കൂട്ടുകയാണ്. ഇതിനെയെല്ലാം സിപിഎം നേരിടുന്നത്, വിമര്‍ശകരെല്ലാം സ്വകാര്യ ആശുപത്രി ലോബിയുടെ ആള്‍ക്കാര്‍ എന്നു പറഞ്ഞാണ്.
സിപിഎം സെക്രട്ടറി തന്നെ ഇക്കാര്യം പറഞ്ഞു. മികവുറ്റ ആരോഗ്യ സംവിധാനത്തെ തകര്‍ത്ത്, സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ശ്രമമെന്നാണ് എംവി ഗോവിന്ദന്‍ ആരോപിച്ചത്. ഈ ഇരട്ടത്താപ്പിനെതിരെ വലിയ വിമര്‍ശനമുണ്ട്. ചികിത്സക്കായി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയിക്കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ചികിത്സ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും.
മന്ത്രിമാരില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരാണ്. ഇതിന്റെ പണം ഖജനാവില്‍ നിന്ന് കൃത്യമായി എഴുതിയെടുക്കുന്നും ഉണ്ട്. ആർ ബിന്ദു, വി ശിവൻകുട്ടി, എംബി രാജേഷ്, ആൻ്റണി രാജു അടക്കം മന്ത്രിമാരും ഇവരിൽ പലരുടെയും കുടുംബവും ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രികളിൽ തന്നെ. എന്നിട്ടാണ് കേരളത്തിലെ ആരോഗ്യമേഖല മികച്ചതെന്ന് പറയുന്നതും, വിമർശിക്കുന്നവരെ സ്വകാര്യ ലോബിയുടെ ആളുകളാക്കി ചിത്രീകരിക്കുന്നതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here