ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട എംഎല്‍എയെ രക്ഷിക്കാനുള്ള നീക്കം; അപവാദം പറഞ്ഞ ആരേയും വിടില്ല; ഭര്‍ത്താവിനൊപ്പം നിലപാട് പറഞ്ഞ് കെജെ ഷൈന്‍

ലൈംഗികാ അപവാദ പ്രചരണം നടത്തിയ ആരേയും വെറുതെ വിടില്ലെന്ന് സിപിഎം നേതാവ് കെ.ജെ.ഷൈന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഈ പ്രചരണം നടത്തുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറിവോടെയാണ് ഈ നീക്കങ്ങളെല്ലാം നടക്കുന്നത്. ഇതിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷൈന്‍ പറഞ്ഞു. ഭര്‍ത്താവ് ഡൈന്യൂസിനൊപ്പമാണ് ഷൈന്‍ മാധ്യമങ്ങളെ കണ്ടത്.
ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട എംഎല്‍എയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടും കഴിയുന്നില്ല. നിയമസഭയിലും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അതില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ആരോപണം ഉന്നയിച്ച എംഎല്‍എയെ പരിചയമുണ്ട്. സംസാരിക്കാറുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ഇത്തരം പ്രചരണം ഉണ്ടാകും എന്ന് കരുതിയിരുന്നില്ലെന്നും ഷൈന്‍ പറഞ്ഞു.
ഒരു കോണ്‍ഗ്രസ് നേതാവ് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു ബോംബ് വരുന്നുണ്ടെന്നും ധൈര്യമായി ഇരിക്കണമെന്നും 11ന് ഒരു പൊതുവേദിയില്‍വച്ചാണ് പറഞ്ഞത്. അടുത്ത് അറിയാവുന്ന നേതാവാണ്. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് എനിക്കെതിരെ പോസ്റ്റര്‍ വന്നത്. ഭര്‍ത്താവ് പരാതി നല്‍കാം എന്ന് പറഞ്ഞു. പക്ഷേ ആരാണെന്ന് അറിയാത്തതിനാല്‍ കാര്യമാക്കിയില്ല. സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നറിയപ്പെടുന്ന കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന ഗോപാലകൃഷ്ണന്‍ എന്നയാളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ കഥ പ്രചരിച്ചതെന്നും ഷൈന്‍ പറഞ്ഞു.
ALSO READ : സിപിഎമ്മിലെ അനാശാസ്യ വിവാദം; തെളിവുകൾ സഹിതം പരാതി നൽകുമെന്ന് വനിതാ നേതാവ്
സ്ത്രീകള്‍ക്കെതിരെ അപവാദം പറഞ്ഞ് രസിക്കുന്നത് ചിലരുടെ മനോവൈകൃതമാണ്. അത്തരക്കാരെ വെറുതെവിടില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. എസ്പി ഓഫിസില്‍നിന്ന് വിളിപ്പിച്ചിരുന്നു. കൈവശമുള്ള തെളിവുകള്‍ നല്‍കുമെന്നും ഷൈന്‍ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here