രവാഡയുടെ നിയമനത്തില്‍ പി ജയരാജന്‍ കലിപ്പില്‍; പിണറായിയെ വിമര്‍ശിക്കാന്‍ ധൈര്യമില്ല; കൂത്തുപറമ്പ് ഓര്‍മ്മിപ്പിച്ച് പ്രതികരണം

കുത്തുപറമ്പില്‍ 5 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വെടിവയ്പ്പിന് ഉത്തരവിട്ട രവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സിപിഎമ്മില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രതിഷേധം. രവാഡയുടെ നിയമനത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിമര്‍ശിക്കാന്‍ ധൈര്യമില്ലെങ്കിലും എങ്ങും തൊടാതെ എതിര്‍പ്പ് ഉന്നയിക്കുകയാണ് നേതാക്കള്‍. കണ്ണൂര്‍ സിപിഎം വൈകാരികമായി കാണുന്ന കൂത്തുപറമ്പ് രക്തസാക്ഷികളുടെ കാരണക്കാരനെ പ്രധാന സ്ഥാനത്ത് കസേരയിട്ട് ഇരുത്തുന്നതില്‍ വലിയ അമര്‍ഷമാണ് ഉയരുന്നത്.
രവാഡയുടെ നിയമന തീരുമാനം പുറത്ത് വന്നതിന് പിന്നാലെ തന്നെ പി ജയരാജന്‍ കൂത്തുപറമ്പ് സംഭവം ഓര്‍മിപ്പിച്ച് രംഗത്ത് എത്തി. വെടിവയ്പ്പുണ്ടായ സമരം നയിച്ച നേതാക്കളില്‍ ഒരാളാണ് പി ജയരാജന്‍. അതുകൊണ്ട് തന്നെ ഈ തുറന്ന് പറച്ചിലിന് പിന്നില്‍ വലിയ രാഷ്ട്രീയമാനമുണ്ട്. ഈ തീരുമാനം എടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യക്ഷമായി ജയരാജന്‍ വിമര്‍ശിക്കുന്നില്ല. പകരം ഈ നിയമനത്തിന് കാരണം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം എന്നാണ് ആവശ്യപ്പെടുന്നത്.
പ്രത്യക്ഷത്തില്‍ സര്‍ക്കാരിനെ ന്യായീകരിക്കുമ്പോഴും കൂത്ത്പറമ്പ് വെടിവയ്പ്പിന്റെ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് ജയരാജന്‍ ചെയ്തത്. വെടിവെപ്പിന്റെ കാര്യത്തില്‍ റവാഡ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരേ അന്ന് സിപിഎം ആക്ഷേപം ഉന്നയിച്ചതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള ഇത്തരം തീരുമാനങ്ങളെ സംബന്ധിച്ച് വിവാദങ്ങളുണ്ടാക്കുക എന്നത് വലതുപക്ഷ മാധ്യമങ്ങളുടെ സ്ഥിരം പരിപാടിയാണെന്നും വിമര്‍ശിച്ചാണ് ജയരാജന്‍ പ്രതികരണം അവസാനിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here