ബാലറ്റില്‍ ജാതി വാല് മുറിച്ച ഇടത് സ്ഥാനാര്‍ത്ഥികള്‍; ‘നമ്പൂതിരി’ ഒഴിവാക്കി ശ്രീധരനാക്കിയ സംഭവം ചരിത്രം !

തിരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പൂര്‍വാശ്രമത്തിലെ പേരുകള്‍ കുത്തിപ്പൊക്കി ആക്ഷേപിക്കുന്നത് പതിവ് കലാപരി പാടിയാണ്. നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പേരിലെ ജാതി വാല് മുറിച്ചതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കത്തിക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചെങ്കിലും ക്ലച്ച് പിടിക്കുന്നില്ലെന്ന് കണ്ടതോടെ പാതിവഴിയില്‍ അതുപേക്ഷിച്ചു. 2016ലെ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാവായ വിടി ബല്‍റാം സ്വരാജിന്റെ പേരിലെ ‘നായരെ’ ഓര്‍മ്മിപ്പിച്ചു കൊണ്ട് പോസ്റ്റിട്ടത് വലിയ കോലാഹലമായിരുന്നു. സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകന്‍ ആദ്യമായി തിരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോള്‍ നാമനിര്‍ദ്ദേശ പത്രികയില്‍ ‘നമ്പൂതിരി’ ഒഴിവാക്കിയത് അക്കാലത്ത് വന്‍ ചര്‍ച്ചയായിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധ പത്രങ്ങള്‍ നമ്പൂതിരിപ്പാടിന്റെ വാലുമുറിക്കല്‍ കൊണ്ടാടിയത് ചരിത്രം.

സ്വരാജ് എം നായരെ പരിചയമുണ്ട്
‘1999 കാലത്ത് ഞാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്ന കാലം മുതല്‍ അന്ന് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനായിരുന്ന സ്വരാജ് എം നായരെ പരിചയമുണ്ടെങ്കിലും ഫേസ്ബുക്കിലൂടെയുള്ള ഈ ആശയവിനിമയത്തിനപ്പുറം സ്വരാജുമായി കാര്യമായ ഒരു സൗഹൃദബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല’സ്വരാജ് എം നായര്‍ എന്ന് വിളിച്ചുകൊണ്ട് ബല്‍റാം എഴുതിയ ഈ പോസ്റ്റ് വൈറലായിരുന്നെങ്കിലും സ്വരാജിന്റെ മറുപടി അതിലും വലിയ വൈറലായിരുന്നു.
‘എന്നെ സ്വരാജ് എം നായര്‍ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇടക്ക് ചിലര്‍ എന്തൊക്കെയോ വലിയ കാര്യമെന്നപോലെ എന്റെ പേര് ഇങ്ങനെ പറയാറുണ്ട്. എന്താണ് അത്തരക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. എന്റെ രക്ഷിതാക്കള്‍ എനിക്കിട്ട പേര് സ്വരാജ് മുരളീധരന്‍ നായര്‍ എന്നാണ്. മുരളീധരന്‍ നായര്‍ എന്നത് എന്റെ അച്ഛന്റെ പേരാണ്. അച്ഛന്റെ പേര് കുട്ടികളുടെ പേരിനൊപ്പം ചേര്‍ക്കുന്ന രീതി കാരണം സംഭവിച്ചതാണ് ഇത്’. ഇതായിരുന്നു ബല്‍റാമിന്റെ പോസ്റ്റിനുള്ള മറുപടി. അതോടെ ആ വിവാദം കെട്ടടങ്ങിയെങ്കിലും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പേരിലെ വാലുമുറിച്ച സംഭവം കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍ കുത്തിപ്പൊക്കുന്നത് പതിവാണ്.
1991 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകന്‍ ഇഎം ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ സ്ഥാനാര്‍ത്ഥിത്വം മലയാള മനോരമ ഉള്‍പ്പടെയുള്ള പത്രങ്ങള്‍ വലിയ വിവാദമാക്കിയിരുന്നു. മക്കള്‍ രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പ്രത്യേകിച്ച് ഇഎംഎസുമൊക്കെ മകനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നു. അതിനൊരു കാരണമുണ്ടായിരുന്നു. 1989 ല്‍ കെ കരുണാകരന്റെ മകന്‍ കെ മുരളീധരനെ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിന് എതിരെ ഇഎംഎസും കൂട്ടരും ശക്തമായി പ്രതികരിച്ചിരുന്നു. മക്കള്‍ രാഷ്ട്രീയം അപമാനമാണെന്ന മട്ടിലായിരുന്നു സിപിഎമ്മിന്റെ പ്രചരണം. പക്ഷേ, സിപിഎം ആരോപണങ്ങളുടെ മുനയൊടിച്ചു കൊണ്ട് 26957 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇടത് സ്ഥാനാര്‍ത്ഥി ഇകെ ഇമ്പിച്ചിബാവയെ തോല്‍പ്പിച്ച് കെ മുരളീധരന്‍ കന്നി വിജയം നേടി. മക്കള്‍ രാഷ്ട്രീയ ആരോപണങ്ങളെ കരുണാകരനും മകനും അതിജീവിച്ചു.

പക്ഷേ, കോണ്‍ഗ്രസിനും കരുണാകരനുമെതിരെ മക്കള്‍ രാഷ്ട്രീയം കത്തിച്ചു വിട്ട ഇഎംഎസിന്റെ മകന്‍ ഇഎം ശ്രീധരനെ രണ്ട് വര്‍ഷം കഴിഞ്ഞ് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കരുണാകരനും കോണ്‍ഗ്രസുകാരും മക്കള്‍ പ്രേമം പറഞ്ഞ് സിപിഎമ്മിനെ കടന്നാക്രമിച്ചു. ഇഎംഎസിന്റെ ആദര്‍ശ പരിവേഷത്തിനേറ്റ തിരിച്ചടിയുമായിരുന്നു മകന്റെ സ്ഥാനാര്‍ത്ഥിത്വം. പലതരത്തിലും ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും മക്കള്‍ രാഷ്ടീയത്തിന് ഇഎംഎസും സിപിഎമ്മും കീഴടങ്ങി എന്ന വ്യാഖ്യാനം ചരിത്രത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
1991ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്തെ ഇടത് സ്ഥാനാര്‍ത്ഥിയായി ഇഎം ശ്രീധരന്‍ നമ്പൂതിരിപ്പാടിനെ പാര്‍ട്ടി തീരുമാനിച്ചു. ഇഎംഎസ്സിന്റെ മകന്‍ എന്നതിലുപരി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. എസ്എഫ്‌ഐയുടെ പൂര്‍വ രുപമായ കെഎസ്എഫിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി. തുടര്‍ന്ന് കെഎസ്വൈഎഫിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. മികച്ച സംഘാടകനെന്ന അംഗീകാരം വളരെവേഗം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരുന്ന ശ്രീധരന്‍ പാര്‍ട്ടി പത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലും ജോലി ചെയ്തിരുന്നു. പിന്നീട് ചിന്ത പബ്ലിക്കേഷന്‍സിന്റെ മാനേജരായി നിയമിക്കപ്പെട്ടു. 1991 മുതല്‍ 2002ല്‍ മരിക്കുന്നതുവരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിന്റെ പിറ്റേന്നത്തെ മലയാള മനോരമയിലെ തലക്കെട്ടും വാർത്തയും ഇങ്ങനെ ആയിരുന്നു.
‘നമ്പൂതിരി ഒഴിവാക്കി ശ്രീധരനായി’.
“പാലക്കാട്: ഇഎംഎസിന്റെ പുത്രന്‍ ഇഎം ശ്രീധരന്‍ ബാലറ്റ് പേപ്പറില്‍ ‘വാല്‍’ ഉപേക്ഷിച്ചു. തന്റെ ഔദ്യോഗിക പേരിലെ നമ്പൂതിരി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശ്രീകൃഷ്ണപുരം അസംബ്‌ളി സീറ്റിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ ശ്രീധരന്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീധരന്റെ ‘നമ്പൂതിരി’ സ്ഥാനം എടുത്തു കളഞ്ഞത്”.
സിപിഎമ്മിന്റേയും ഇഎംഎസിന്റേയും പുരോഗമനം പറച്ചിലൊക്കെ വെറും നാട്യമെന്ന് നാട്ടുകാരെ അറിയിക്കുന്നതിനും കൂടിയായിരുന്നു മനോരമ ശ്രീധരന്റെ പേര് മാറ്റം ആഘോഷമാക്കിയത്. ശ്രീധരന്റെ വാല് മുറിക്കല്‍ കൊണ്ടാടിയ മനോരമക്കും കോണ്‍ഗ്രസുകാര്‍ക്കും സ്വരാജിന്റെ പേര് മാറ്റം ആഘോഷമാക്കാന്‍ കഴിഞ്ഞില്ലന്നതും ചരിത്രം.
കന്നി തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍ വെറും 1698 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് നേതാവ് പി ബാലനോട് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. സഹതാപ തരംഗത്തില്‍ യുഡിഎഫ് മുന്നണി 90 സീറ്റ് നേടി അധികാരത്തിലെത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here