രാജേഷ് കൃഷ്ണയുടെ അഭിഭാഷകന്‍ ബിജെപി നേതാവ്; സിപിഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് നിയമപോരാട്ടം നടത്തിയ ആള്‍

സിപിഎമ്മിന് ലഭിച്ച പരാതി കത്ത് ചോര്‍ത്തി കോടതി രേഖയാക്കിയ രാജേഷ് കൃഷ്ണയുടെ അഭിഭാഷകന്‍ ബിജെപി നേതാവ്. ഡല്‍ഹി ഹൈക്കോടതിയില്‍ രാജേഷ് കൃഷ്ണ നല്‍കിയ മാനനഷ്ടക്കേസില്‍ ഹാജരാകുന്നത് ജോജോ ജോസാണ്. ന്യൂനപക്ഷ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ് ജോജോ ജോസ്. സിപിഎം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എതിരെ ഗുരുതര ആരോപണമുള്ള കത്ത് ചോര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഇക്കാര്യം.
സിപിഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നു ഡല്‍ഹി ഹൈക്കോടതിയിലും തിരഞ്ഞെടുപ്പു കമ്മിഷനിലും ജോജോ ജോസ് നേരത്തെ പരാതി നല്‍കിയിരുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കിയാണു സിപിഎം റജിസ്‌ട്രേഷന്‍ നേടിയതെന്നായിരുന്നു ആരോപണം. ഇത്തരത്തില്‍ സിപിഎമ്മിനെ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തുന്ന ഒരു അഭിഭാഷകനെ തന്നെ തിരഞ്ഞെടുതതിലാണ് സംശയം ഉയരുന്നത്.
രാജേഷ് കൃഷ്ണയെ ഇടനിലക്കാരനാക്കി സിപിഎം നേതാക്കളും മന്ത്രിമാരും നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യവസായി ആയ ഷെര്‍ഷാദ് കത്ത് നല്‍കിയത്. ഈ കത്താണ് കോടതി രേഖ ആയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കത്ത് പുറത്തുവന്നതിനു പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ചിലരാണെന്ന തരത്തിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഇതിനിടയിലാണ് രാജേഷ് കൃഷ്ണയുടെ അഭിഭാഷകന്‍ ബിജെപി നേതാവാണെന്ന വിവരവും വരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here