നിലമ്പൂരില്‍ പ്രചരണം കടുക്കുമ്പോള്‍ എം സ്വരാജിന്റെ ഭാര്യയുടെ പിഎച്ച്ഡി ചര്‍ച്ചയാക്കാന്‍ നീക്കം; ‘മേഴ്‌സി ചാന്‍സ്’ തട്ടിപ്പെന്ന് പരാതി

നിലമ്പൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ ഭാര്യ സരിത മേനോൻ പിഎച്ച്ഡി നേടിയത് വളഞ്ഞ വഴിക്കെന്ന ആരോപണം ഉയർത്തി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. രജിസ്റ്റർ ചെയ്ത് 16 വര്‍ഷത്തിനു ശേഷമാണ് സരിത പിഎച്ച്ഡി കരസ്ഥമാക്കിയത്. ഇത് നിലമ്പൂരിൽ ചർച്ചയാക്കാൻ നീക്കം തുടങ്ങി.

ബിഎ, ബിടെക്, എല്‍എല്‍ബി പരീക്ഷകള്‍ വര്‍ഷങ്ങളായി പാസാകാത്തവര്‍ക്ക് വേണ്ടി നല്‍കാറുള്ള മേഴ്‌സി ചാന്‍സാണ് സരിതക്ക് കണ്ണൂർ സര്‍വകലാശാല നല്‍കിയത്. 2008ല്‍ സരിത കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തെങ്കിലും പൂര്‍ത്തിയാക്കിയില്ല. ഗവേഷണം പൂര്‍ത്തിയാക്കാത്തവര്‍ക്ക് 2023 ഏപ്രിലില്‍ ഒരു ലക്ഷം രൂപ ഫൈന്‍ അടച്ച് പ്രബന്ധം സമര്‍പ്പിക്കാന്‍ മേഴ്‌സി ചാന്‍സ് അനുവദിക്കാമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം എടുത്തത് സരിതക്ക് വേണ്ടിയാണ് എന്നാണ് ആരോപണം.

ഒരു ലക്ഷം രൂപ പിഴ ഈടാക്കിയാണ് ഈ അനുമതി നല്‍കിയത്. എന്നിട്ടും സരിത ഗവേഷണം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ പ്രബന്ധം സമർപ്പിക്കാനുള്ള കാലാവധി ആറുമാസം കൂടി നീട്ടി. 10,000 രൂപ കൂടി ഇതിനായി ഫീസായി വാങ്ങി. ഇതോടെയാണ് സരിത തീസിസ് സമര്‍പ്പിച്ച് പിഎച്ച്ഡി നേടിയത്. പിഎച്ച്ഡി എടുക്കാൻ സര്‍വ്വകലാശാല മെഴ്‌സി ചാന്‍സ് അനുവദിക്കുന്നത് ആദ്യമായാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു

സരിതയുടെ ഗൈഡ് ഡോ: മുകുന്ദദാസ് നേരത്തേ തന്നെ വിരമിച്ചിരുന്നു. അതിനാല്‍ സര്‍വ്വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ് പ്രൊഫസറെ പുതുതായി ഗൈഡ് ആക്കിയാണ് തീസിസ് സമര്‍പ്പിച്ചത്. 2024 ജൂണില്‍ സമര്‍പ്പിച്ച പ്രബന്ധത്തിന്റെ മൂല്യ നിര്‍ണയം അഞ്ചു മാസം കൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

കോളജ് അധ്യാപകരുടെ നിയമനത്തിനുള്ള പ്രായപരിധി 50 വയസാക്കിയതിന് പിന്നാലെയാണ് എം സ്വരാജിന്റെ ഭാര്യ പിഎച്ച്ഡി നേടിയത്. അധ്യാപക നിയമനത്തിന് നെറ്റോ പിഎച്ചഡിയോ ആണ് യോഗ്യത. സിപിഎം ഭരണത്തില്‍ അനധികൃതമായി ജോലി നേടാനുള്ള നീക്കമാണ് എന്ന ആരോപണമാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഉയര്‍ത്തുന്നത്. നിയമ വിരുദ്ധമായി സരിതക്ക് സര്‍വ്വകലാശാല നല്‍കിയ പിഎച്ച്ഡി ബിരുദം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top