പെന്തക്കോസ്തുകാര്‍ക്ക് എതിരായ വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോണ്‍ ബ്രിട്ടാസ്; അഭിമുഖം വെട്ടിച്ചുരുക്കി തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് വിശദീകരണം

പെന്തക്കോസ്തുകാരുടെ പ്രാര്‍ത്ഥന അരോചകവും അനാവശ്യവുമാണെന്ന് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അഭിമുഖത്തിലെ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചത്. അതിനൊപ്പം തന്റെ നാല് മണിക്കൂര്‍ നീണ്ട അഭിമുഖത്തെ മുറിച്ച് 45 മിനിറ്റാക്കിയപ്പോള്‍ ഉണ്ടായ തെറ്റിധാരണയാണെന്ന ന്യായീകരണവും ബ്രിട്ടാസ് നടത്തിയിട്ടുണ്ട്.
ഹിന്ദിയിലെ പ്രശസ്ത യൂട്യൂബറായ സംദിഷ് ഭാട്ടിയയുടെ ‘അണ്‍ഫില്‍റ്റേര്‍ഡ്’ എന്ന പ്രോഗ്രാമിലാണ് ഗ്രിട്ടാസ് പെന്തക്കോസ്ത് വിശ്വാസികളെ അധിക്ഷേപിക്കുന്ന പ്രസ്താവന ബ്രിട്ടാസ് നടത്തിയത്. പഞ്ചാബിലെ അറിയപ്പെടുന്ന പെന്തക്കോസ്ത് പ്രാസംഗികനായ പാസ്റ്റര്‍ ബജീന്ദറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് സംദീഷ് ചോദിച്ചപ്പോഴാണ് ബ്രിട്ടാസ് പെന്തക്കോസ്ത് പ്രാര്‍ത്ഥനാ രീതികള്‍ക്കെതിരെ സംസാരിച്ചത്. ”ഈ പെന്തക്കോസ്തുകാരുടേത് അധിക പ്രസംഗമാണ്. എല്ലാ തെരുവുകളിലും പോയി ബൈബിള്‍ വായിക്കുക, ഇതൊക്കെ കാണുക എന്നൊക്കെ വിളിച്ചുപറഞ്ഞ് ബഹളം കൂട്ടുകയും അലമ്പുണ്ടാക്കുകയും ചെയ്യുക. ഏതൊരു പ്രവര്‍ത്തിയും അധികമായാല്‍ നന്നല്ല. ഞാന്‍ ഇതിനെ പിന്തുണക്കുന്നില്ല. ഉച്ചത്തിലുള്ളതും സംഘടിതവുമായ ഇത്തരം പ്രാര്‍ത്ഥനാ രീതികളോട് യോജിപ്പില്ല” ഇതായിരുന്നു ബ്രിട്ടാസ് പറഞ്ഞത്.
ALSO READ : ബ്രിട്ടാസ് ആട്ടിൻതോലിട്ട ചെന്നായ എന്ന് പെന്തക്കോസ്ത് നേതാക്കൾ!! അരോചകവും അലമ്പുമാണ് ഇവരുടെ പ്രാർത്ഥനകളെന്ന് സിപിഎം എംപി
വിശ്വാസസമൂഹത്തെ അപമാനിച്ച ജോണ്‍ ബ്രിട്ടാസിനെതിരെ ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പെന്തക്കോസ്തുകാരെ പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്ത സിപിഎം എംപി മാപ്പു പറയണമെന്നും ആവശ്യമുയര്‍ന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കൂടി വരാന്‍ ഇരിക്കെ വിവാദം വേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ബ്രിട്ടാസ് ഖേദം പ്രകടിപ്പിച്ചതും വിശദീകരണം നല്‍കിയതും. വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വേട്ടയ്ക്ക് എതിരെ അചഞ്ചലമായി പ്രവര്‍ത്തിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് താനെന്ന് അവകാശപ്പെട്ടാണ് ബ്രിട്ടാസ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here