വ്യവസായി ഷര്‍ഷാദിനെ വിടാതെ സിപിഎം; എംവി ഗോവിന്ദനെതിരെ വെളിപ്പെടുത്തല്‍ ഉണ്ടാകുമോ എന്ന് ഭയം

എംവി ഗോവിന്ദനും മകനും എതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടാന്‍ ശ്രമമെന്ന് ആരോപണം.
നിക്ഷേപത്തട്ടിപ്പു കേസില്‍ ഷര്‍ഷാദിനെ ചെന്നൈയിലെത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ കൊടുകുറ്റവാളിയെ പോലെ വിലങ്ങ് അണിയിച്ച് കൊച്ചിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഷര്‍ഷാദ് ഡയറക്ടറായ പെന്‍ഡ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഓഹരി പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസില്‍ ഷര്‍ഷാദിന് ജാമ്യം ലഭിച്ചു.
പുറത്തിറങ്ങിയ ഷര്‍ഷാദ് ഇന്ന് വലിയ വെളിപ്പെടുത്തല്‍ നടത്തുമെന്ന് പറഞ്ഞ് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് കൊച്ചിയില്‍ രേഖകളടക്കം പുറത്ത് വിടുമെന്നും മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ വാര്‍ത്താസമ്മേളനം നടന്നില്ല. ഷര്‍ഷാദിന് എതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ എത്തണം എന്നും ആവശ്യപ്പെട്ട് കൊച്ചി ഹില്‍പാലസ് സ്റ്റേഷനില്‍ നിന്നും ഒരു ഫോണ്‍ കോള്‍ ലഭിച്ചു. എത്തിയില്ലെങ്കില്‍ അറസ്റ്റിലേക്ക് കടക്കുമെന്നും അറിയിച്ചു എന്നാണ് ഷര്‍ഷാദിന്റെ അടുപ്പക്കാര്‍ പറയുന്നത്.
ഇതോടെ ഷര്‍ഷാദ് വാര്‍ത്താസമ്മേളനം റദ്ദാക്കി. അപകടം മുന്‍കൂട്ടി കണ്ട് ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോവുകയും ചെയ്തു. എംവി ഗോവിന്ദനെതിരെ ഈ തിരഞ്ഞെടുപ്പ് കാലത്ത് വലിയ ആരോപണങ്ങള്‍ ഷര്‍ഷാദ് പുറത്തുവിടുമോ എന്ന ഭയത്തില്‍ ഉന്നതതലത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായി എന്ന ആരോപണമാണ് ഉയരുന്നത്.
സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷര്‍ഷാദ് പിബിക്ക് അയച്ച കത്ത് പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ കൂടി ഇപ്പോള്‍ താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് സിപിഎം എന്നതാണ് ഈ ആരോപണത്തിന് ശക്തിപകരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here