സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമല്ല; സിപിഎം വിശ്വാസികൾക്കൊപ്പം; എംവി ഗോവിന്ദന്റേത് ഇരട്ടത്താപ്പോ?

ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന അയ്യപ്പ സംഗമത്തിൽ സിപിഎം നിലപാട് വ്യക്തമാക്കി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം എന്നും വിശ്വാസികൾക്കൊപ്പമാണെന്നും ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികൾക്കൊപ്പം തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ശബരിമല പ്രേമം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതും സ്ത്രീ പ്രവേശന സമയത്തുള്ള നിലപാടുകൾക്ക് വിരുദ്ധമാണെന്നുള്ള വാദങ്ങൾക്കുള്ള മറുപടിയും ഗോവിന്ദൻ നൽകി. സ്ത്രീ പ്രവേശനം കഴിഞ്ഞുപോയ അധ്യയമാണെന്നാണ് പറഞ്ഞതെന്നും അടഞ്ഞ അധ്യയമല്ലെന്നുംഗോവിന്ദൻ വ്യക്തമാക്കി. ചെമ്പഴന്തിയിൽ അജയൻ രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ ധാർമ്മികത നിലനിർത്താന്നും സുപ്രീം കോടതി വിധി നടപ്പാക്കാനും സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്ന് പറഞ്ഞവർ വിശ്വാസ സംരക്ഷകരായി ചമയുന്നത് ഇരട്ടത്താപ്പാണെന്നുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. കോടതി ഉത്തരവ് ചൂണ്ടികാട്ടി ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ ശ്രമിച്ച സമയത്ത് നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും അക്കാലത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞത്. വിശ്വാസികളെ കൂടെ കൂട്ടി വർഗ്ഗീയതയെ ചെറുക്കാനാണ് ശ്രമമെന്നും അതിന്‍റെ ഭാഗമായി കൂടിയാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്നും പറഞ്ഞു കൊണ്ടാണ് സിപിഎം ഇപ്പോൾ വിമർശനങ്ങളെ നേരിടുന്നത്. അല്ലാതെ ചിലർ പറയുന്നത് പോലെ വർഗീയതക്ക് വളം വച്ചു കൊടുക്കാനല്ല അയ്യപ്പ സംഗമം നടത്തുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here