കളം മാറി, കളി മാറി; സ്വരാജ് കൂടി എത്തുന്നതോടെ നിലമ്പൂരിലെ രാഷ്ട്രീയ പോരാട്ടം കടുക്കും; അണികള്‍ ആവേശത്തില്‍

സിപിഎം പ്രവര്‍ത്തകര്‍ രാവും പകലും ഇല്ലാതെ പ്രവര്‍ത്തിച്ചാണ് പിവി അന്‍വറിനെ രണ്ടുവട്ടം കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ നിലമ്പൂരില്‍ നിന്നും നിയമസഭയിലേക്ക് അയച്ചത്. എന്നാല്‍ അതെല്ലാം മറന്ന് പിന്നില്‍ നിന്ന് കുത്തി അന്‍വര്‍ പുറത്തേക്ക് പോയത് മുതല്‍ പകവീട്ടാന്‍ സിപിഎം കാത്തിരിക്കുക ആയിരുന്നു. അതിന്റെ പ്രതിഫലനമാണ് മത്സരത്തിന് സ്വരാജ് എത്തുന്നത്.
പ്രധാന നേതാവായ എം സ്വരാജിനെ തന്നെ കളത്തിലിറക്കി സിപിഎം പോരാട്ടത്തിന് ഒരുങ്ങുകയാണ്. സിറ്റിങ് സീറ്റിലെ പോരാട്ടം അഭിമാനപ്രശ്‌നമാണ്. കൂടാതെ മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ലക്ഷ്യത്തിലേക്കുള്ള തയാറെടുപ്പായാണ് സിപിഎം ഈ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.
പൊതുസ്വതന്ത്രരെ അടക്കം ആദ്യഘട്ടത്തില്‍ സിപിഎം പരിഗണിച്ചിരുന്നു. എന്നാല്‍ മലപ്പുറം ജില്ലാ നേതൃത്വം ശക്തമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം മുന്നോട്ടു വച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാട് സ്വീകരിച്ചതോടെയാണ് സ്വരാജ് മത്സര രംഗത്തേക്ക് എത്തിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം സ്വരാജ് മത്സര രംഗത്തേക്ക് വരാന്‍ ധൈരമുണ്ടോ എന്ന് വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളി കൂടി സ്വീകരിച്ചാണ് നിലമ്പൂരുകാരനായ സ്വരാജ് എത്തുന്നത്.
മാസങ്ങളായി നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുമായി സ്വരാജ് സജീവമായിരുന്നു. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ നേതാവായ ആളാണ് എം സ്വരാജ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2016–2021 ല്‍ കാലഘട്ടത്തില്‍ തൃപ്പൂണിത്തുറയിലെ നിയമസഭാംഗമായിരുന്നു. 2021ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here