അമ്പതാം വര്‍ഷത്തില്‍ ആര്‍എസ്എസ് ബന്ധം സമ്മതിച്ച് സിപിഎം; അരനൂറ്റാണ്ട് കഴിഞ്ഞ് ജമാ അത്തേ ഇസ്ലാമി സഖ്യത്തെ കുറിച്ചും വെളിപ്പെടുത്തിയേക്കാം

അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നും അത് അടിയന്തരാവസ്ഥ കാലത്തെ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായിട്ടാണെന്നും സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആര്‍എസ്എസുമായി തങ്ങള്‍ ഒരിക്കലും സഖ്യമോ, മറ്റ് ബന്ധങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ് നടന്ന പാര്‍ട്ടിയാണിപ്പോള്‍ പഴയ ബാന്ധവത്തെക്കുറിച്ച് ഏറ്റ് പറഞ്ഞിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഇന്നലെ മാതൃഭുമി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ് ഇക്കാര്യത്തില്‍ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ച ഗോവിന്ദന്‍ വ്യക്തത വരുത്തുകയും ചെയ്തു.

ജമാ അത്തേ ഇസ്ലാമിയുമായി ഒരിക്കലും തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിട്ടില്ല. ജമാഅത്തെ ഇസ്ലാമി ഓരോ മണ്ഡലത്തിലും ഓരോരുത്തരെയാണ് പിന്തുണച്ചത്. അതില്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്നുള്ള ചോദ്യമാണ് അദ്ദേഹം ചോദിക്കുന്നത്- അടുത്ത 50 കൊല്ലം കഴിയുമ്പോള്‍ ജമാ അത്തേ ബന്ധത്തെക്കുറിച്ച് ചിലപ്പോള്‍ പാര്‍ട്ടി വെളിപ്പെടുത്തിയേക്കാം എന്ന് അഭിപ്രായവും ഉയരുന്നുണ്ട്.

യുഡിഎഫിന് ജമാ അത്തേ ഇസ്ലാമി പിന്തുണ പ്രഖ്യാപിച്ചതിനെതിരെയുള്ള വിവാദം കത്തിപ്പടരുന്നതിനിടയിലാണ് ഗോവിന്ദന്റെ കുമ്പസാരം. അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സിപിഎം സഖ്യമുണ്ടാക്കുന്നതിനെതിരെ അക്കാലത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പി സുന്ദരയ്യ അതി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അന്ന് പാര്‍ട്ടിയില്‍ പ്രബലനായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടും കൂട്ടരും സുന്ദരയ്യയുടെ എതിര്‍പ്പ് അവഗണിച്ച് ആര്‍എസ്എസിനോട് കൂട്ട് ചേരാന്‍ തീരുമാനിച്ചു. ഈ നിലപാടില്‍ പ്രതിഷേധിച്ച് സുന്ദരയ്യ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ആര്‍എസ്എസുമായി സഖ്യം ചേരാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് അദ്ദേഹം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കും കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്കും അയച്ച രാജി കത്ത് സുന്ദരയ്യയുടെ മരണശേഷമാണ് പുറത്തുവന്നത്.

അടിയന്തരാവസ്ഥയ്ക്കും മുമ്പ് സിപിഎമ്മും സിപിഐയും 1967ലെ തിരഞ്ഞെടുപ്പു കാലത്ത് വടക്കേ ഇന്ത്യയില്‍ ആര്‍എസ്എസിന്റെ രാഷ്ടീയ പാര്‍ട്ടിയായ ജനസംഘവുമായി സഖ്യമുണ്ടാക്കിയിരുന്നു. പഞ്ചാബിലെ അകാലി ദള്‍ നേതാവ് ഗുര്‍ണാം സിംഗ് മന്ത്രിസഭയെ സിപിഎം പിന്തുണച്ചിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തായിരുന്നു സംയുക്ത വിധായക്ദള്‍ മുന്നണി കണ്‍വീനര്‍. സിപിഐയും ജനസംഘവും മന്ത്രിസഭയിലുണ്ടായിരുന്നു. സിപിഎമ്മിന് ആര്‍എസ്എസുമായി ബാന്ധവം പണ്ടേ ഉണ്ടായിരുന്നുവെന്നതിന് ചരിത്രത്തില്‍ ഇത്തരത്തില്‍ ഒരുപാട് തെളിവുകളുണ്ട്.

ജമാ അത്തേ ഇസ്ലാമിയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കി പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ സിപിഎം മത്സരിക്കുകയും ഭരണം പങ്കിടുകയും ചെയ്തത് പരസ്യമായിട്ടായിരുന്നു. അക്കാലത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ പ്രസിദ്ധമായ ഡയലോഗ് ഇങ്ങനെയാണ് – ‘ജമാ അത്തേ ഇസ്ലാമിക്കാര്‍ തലയില്‍ മുണ്ടിട്ടല്ല ഞങ്ങളെ കാണാന്‍ വന്നത്. അവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പിന്തുണ കിട്ടിയിട്ടുണ്ട്.’ എന്നാലിപ്പോള്‍ ഗോവിന്ദനും പിണറായിയും ഇക്കാര്യം സമ്മതിക്കുന്നില്ല. ജമാ അത്തെ ഇസ്ലാമി സിപിഎമ്മിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതിനെ പുകഴ്ത്തി ദേശാഭിമാനി മുഖപ്രസംഗമെഴുതിയ കാര്യവും പാര്‍ട്ടി മറച്ചു പിടിക്കുകയാണ്.

‘ജമാഅത്തെ ഇസ്ലാമിയെ ലോകത്ത് ആദ്യമായിട്ടാണ് ഒരു മുന്നണിയുടെ ഭാഗമാക്കുന്നത്. അത് ഇവിടെയാണ്. ജമാഅത്തെ ഇസ്ലാമി തങ്ങളുടെ അസോസിയേറ്റ് ഘടകക്ഷിയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞത്. ഞങ്ങള്‍ ഒരിക്കല്‍പോലും ഒരു വര്‍ഗീയ പ്രസ്ഥാനവുമായിട്ടും രാഷ്ട്രീയ മുന്നണി ഉണ്ടാക്കിയിട്ടില്ല. ഇനിയും നില്‍ക്കില്ല. പക്ഷേ യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി പൂര്‍ണമായും രാഷ്ടീയ ഐക്യമാണ്. അടുത്ത ഘട്ടത്തില്‍ യുഡിഎഫ് യോഗത്തില്‍ അവര്‍ പങ്കെടുക്കുന്ന സ്ഥിതിയുണ്ടാകുമെന്നും’ ഗോവിന്ദന്‍ പറയുന്നു.

ഇന്നലെ വരെ എല്‍ഡിഎഫുമായി ജമാ അത്തെ ഇസ്ലാമി സഹകരിച്ചു പ്രവര്‍ത്തിച്ചതില്‍ വര്‍ഗീയത കാണാതിരുന്ന സിപിഎമ്മാണിപ്പോള്‍ പുതിയ ന്യായീകരണ ക്യാപ്‌സ്യൂള്‍ ഇറക്കുന്നത്. എല്ലാ രാഷ്ടീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പു കാലത്ത് തരാതരം പോലെ സഖ്യമുണ്ടാക്കും, ന്യായീകരിക്കും, പിന്തുണ പിന്‍വലിക്കുമ്പോള്‍ തള്ളിപ്പറയും. ഇതിനപ്പുറത്ത് മറ്റൊരു തത്വമോ ധാര്‍മ്മികതയോ ഇല്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top