ആര്‍എസ്എസ് ബന്ധം പറയുന്നത് ഹിന്ദു വോട്ടുകള്‍ സ്വരാജിന് അനുകൂലമാക്കുമെന്ന് ഭയം; ശബരിമല ഓര്‍മിപ്പിച്ച് കെസിയുടെ ഇടപെടല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസിന് കിട്ടിയ ആയുധമാണ് ആര്‍എസ്എസ് ബന്ധം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ ആര്‍എസ്എസ് പിന്തുണ സ്വീകരിച്ചിട്ടുണ്ടെന്ന് ആദ്യം സമ്മതിക്കുകയും പിന്നീട് ഉരുണ്ട് കളിക്കുകയും ചെയ്തത്, കോണ്‍ഗ്രസ് വലിയ പ്രചാരണ വിഷയമാക്കുന്നുണ്ട്. പ്രത്യേകിച്ചും ജമാ അത്ത് ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയുടെ പേരില്‍ വിമര്‍ശമേറ്റ് നില്‍ക്കുന്ന സാഹചര്യത്തില്‍.
അപകടം മണത്ത് പിണറായി വിജയന്‍ തന്നെ രംഗത്ത് എത്തി. ആര്‍എസ്എസ് ബന്ധം സിപിഎമ്മിന് ഒരുകാലത്തും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസാണ് ഇതെല്ലാം നടത്തിയതെന്നും പറഞ്ഞ് ആരോപണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പ് ദിനത്തില്‍ പോലും ഈ വിഷയം പരാവധി ഉന്നയിക്കാനും ശ്രമിച്ചു.
എന്നാല്‍ ഈ പ്രചരണത്തിലെ അപകടം കോണ്‍ഗ്രസ് മനസിലാക്കിയത് അവസാന സമയത്താണ്. നിലമ്പൂരില്‍ 46 ശതമാനത്തോളം മുസ്ലിം വോട്ടര്‍മാരാണ്. 13 ശതമാനത്തോളും ക്രിസ്ത്യാനികളും. ബാക്കി വരുന്ന 41 ശതമാനം ഹിന്ദു വോട്ടര്‍മാരാണ്. ആര്‍എസ്എസ് ബന്ധം പറഞ്ഞ് നടത്തുന്ന ഈ ആക്രമണം ഹിന്ദു വോട്ടുകളെ സ്വരാജിന് അനുകൂലമാക്കുമോ എന്ന് കോണ്‍ഗ്രസ് സംശയിക്കുന്നു.
ഇതോടെ സിപിഎം ഒരിക്കല്‍ തൊട്ട് പൊള്ളിയ ശബരിമല വിഷയം കൂടി ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ ആര്‍എസ്എസ് സിപിഎം ബന്ധം പറഞ്ഞ് വിമര്‍ശിക്കുന്നതിനൊപ്പം ശബരിമല വിഷയം ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു. സ്ത്രീപ്രവേശന കാര്യത്തില്‍ മുഴുവന്‍ ശബരിമല വിശ്വാസികളേയും അപമാനിക്കുന്ന പ്രവര്‍ത്തനം നടത്തിയത് പിണറായി സര്‍ക്കാരാണ്. ഏത് വിഷയത്തിലും സിപിഎമ്മിന് ജനവിരുദ്ധ നിലപാടാണ്. എന്നാല്‍ എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാന്‍ കഴിയില്ലെന്നും കെസി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here