രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ട് സിപിഎം; ശബരിമല മറയ്ക്കാന്‍ അറസ്റ്റ്? അണിയറയില്‍ നീക്കങ്ങള്‍ സജീവം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നാണംകെട്ട് നില്‍ക്കുന്ന സിപിഎം പിടിച്ചു നില്‍ക്കാന്‍ എല്ലാ വഴികളും തേടുന്നു. ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന അടക്കമുള്ള ജനപ്രീയ പ്രഖ്യാപനങ്ങള്‍ നടത്തി വോട്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയത്. എന്നാല്‍ എ പത്മകുമാറിൻ്റെ അറസ്റ്റോടെ അതെല്ലാം പാളി. കോണ്‍ഗ്രസും ബിജെപിയും ശബരിമല മുന്‍നിര്‍ത്തി പ്രചരണം നടത്തുന്നു. ക്ഷേമപദ്ധതികള്‍ ചര്‍ച്ച ആകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും പുലർത്തുന്നു. ഇതോടെയാണ് മറ്റ് തന്ത്രങ്ങളിലേക്ക് സിപിഎം ചുവടുവയ്ക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണം സിപിഎമ്മിന് നല്ലൊരു ആയുധമാണ്. പ്രത്യേകിച്ചും പെണ്‍കുട്ടിയെ അബോര്‍ഷന് നിര്‍ബന്ധിക്കുന്നതും കൊല്ലുമെന്നുള്ള ഭീഷണിയുമെല്ലാം തന്റേതല്ലെന്ന് രാഹുല്‍ ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിലെ ആരോപണങ്ങള്‍ എന്തും പുറത്തുവരുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും എന്ന് ഉറപ്പാണ്. സസ്‌പെന്‍ഷനില്‍ ആണെങ്കിലും പാലക്കാട്ടെ കോണ്‍ഗ്രസിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മാങ്കൂട്ടത്തില്‍ സജീവമാണ്. പാര്‍ട്ടിയിലേക്ക് ഓരു റീഎന്‍ട്രിക്ക് തന്നെയാണ് രാഹുലും ശ്രമിക്കുന്നത്.
ഈ സമയത്താണ് വീണ്ടും രാഹുലിന്റെ ചാറ്റുകളും ഓഡിയോയും പുറത്തേക്ക് വരുന്നത്. ഇതില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിക്കുന്നതും അതിനുശേഷം അബോര്‍ഷന് വേണ്ടി വാശിപിടിക്കുന്നതുമാണ് ഉള്ളത്. പതിവു പോലെ ഇതും രാഹുല്‍ നിഷേധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്ത സമയത്തെ ഈ നീക്കങ്ങളെല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ് എന്ന അഭിപ്രായവും ഉയര്‍ന്നു കഴിഞ്ഞു.
രാഹുലിന് എതിരെ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് തന്നെ പരാതി നല്‍കും എന്നും കേള്‍ക്കുന്നുണ്ട്. ഇതുവരേയും കൃത്യമായ ഒരു പരാതി ഇല്ലാത്തതാണ് രാഹുലിനും കോണ്‍ഗ്രസിനും ആശ്വാസം നല്‍കിയിരുന്നത്. പരാതി ലഭിക്കുകയാണെങ്കില്‍ രാഹുലിന്റെ അറസ്റ്റിനും താമസം ഉണ്ടാകില്ല എന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഗതിതിരിച്ചു വിടാനുള്ള ഒന്നായി സിപിഎം അതിനെ ഉപയോഗിക്കുകയും ചെയ്യും.
ഇത്തരം ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടി എടുത്തു എന്നതിലാണ് കോണ്‍ഗ്രസിന്റെ ആശ്വാസം. ആവര്‍ത്തിച്ച് ആരോപണം ഉയര്‍ന്നാലും അറസ്റ്റ് ഉണ്ടായാലും ഒരേ വിഷയത്തില്‍ എത്രതവണ നടപടി എടുക്കാനാകും എന്ന ന്യായീകരണം ശക്തമായി ഉയര്‍ത്തി നേരിടാം. കോണ്‍ഗ്രസുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്ന് പറയാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here